പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പരിഹാസ്യം: എംഎം ഹസന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന പരിഹാസ്യമാണെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസ്സന്‍. വോട്ട് ബാങ്ക് ലക്ഷ്യം വെച്ചുള്ള പ്രീണനമാണ് ഈ പ്രസ്താവന. ഒരു സംസ്ഥാനത്തിനും മാറിനില്‍ക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിട്ടുണ്ട്. കേരളത്തില്‍ നിയമം നടപ്പാക്കില്ലെന്ന് എങ്ങനെ പറയാന്‍ കഴിയും?ഉണ്ടിരുന്ന തമ്പ്രാന് ഉള്‍വിളി വന്നതു പോലെയാണ് പൗരത്വ ഭേദഗതിയെക്കുറിച്ചുളള മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനമെന്നും അദ്ദേഹം വിമര്‍ശിച്ചു.

പാര്‍ലമെന്റില്‍ പൗരത്വ നിയമ ഭേദഗതി ബില്ല് അവതരിപ്പിച്ചപ്പോള്‍ ആദ്യം എതിര്‍ത്തത് ശശി തരൂരാണെന്ന് അദ്ദേഹം പറഞ്ഞു. ചര്‍ച്ചയില്‍ പങ്കെടുത്തത് ആരൊക്കെയെന്ന് രേഖകളിലുണ്ട്. ഐകകണ്ഠനയാണ് നിയമസഭയില്‍ ഇതിനെതിരെ പ്രമേയം പാസാക്കിയത്. ഇതിനെതിരെ ആദ്യം കേസ് കൊടുത്തത് പികെ കുഞ്ഞാലിക്കുട്ടിയും രമേശ് ചെന്നിത്തലയുമാണ്. സംസ്ഥാന സര്‍ക്കാര്‍ കേസ് നല്‍കിയത് കേന്ദ്ര-സംസ്ഥാന തര്‍ക്കം എന്ന നിലയിലാണ്. മറ്റുള്ളവര്‍ കേസ് നല്‍കിയത് ഭരണഘടനാ സ്വാതന്ത്ര്യം സംരക്ഷിക്കാനാണ്. കേന്ദ്രസര്‍ക്കാരിനും പൗരത്വ ഭേദഗതി നിയമത്തിനുമെതിരെ ഇത്തരത്തില്‍ ഭരണഘടനാ സംരക്ഷണം മുന്‍നിര്‍ത്തി കേസ് നല്‍കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സിഎഎ വിരുദ്ധ പ്രക്ഷോഭത്തില്‍ ഇപ്പോഴും 63 കേസ് മാത്രമേ പിന്‍വലിച്ചിട്ടുള്ളൂവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുസ്ലിം സംഘടനകള്‍ പലതും വലിയ പിഴ നല്‍കിയാണ് കേസ് അവസാനിപ്പിച്ചത്. തമിഴ്‌നാട് മുഖ്യമന്ത്രി എല്ലാ കേസും പിന്‍വലിച്ചു. നിയമസഭയില്‍ അക്രമം നടത്തിയ ഇടത് നേതാക്കളെ രക്ഷപ്പെടുത്താന്‍ സുപ്രീം കോടതി വരെ കോടികള്‍ ചെലവാക്കിയതാണ്. അവര്‍ നിയമസഭയില്‍ ചെയ്തതിലും വലിയ കുറ്റമൊന്നും സമരക്കാര്‍ എവിടെയും ചെയ്തിട്ടില്ല. സിദ്ധാര്‍ത്ഥിന്റെ കൊലപാതകം വന്നപ്പോള്‍ മിണ്ടാത്ത മുഖ്യമന്ത്രി ഇപ്പോള്‍ മിണ്ടുന്നത് ഇരട്ടത്താപ്പാണ്. രാഹുല്‍ ഗാന്ധിയെ തുടര്‍ച്ചയായി കേസുകള്‍ നല്‍കി ആര്‍എസ്എസ് വേട്ടയാടുകയാണ്. ആറന്മുള കണ്ണാടി നല്‍കി പ്രധാനമന്ത്രിയുടെ കൈയില്‍ മുത്തം കൊടുക്കുന്ന മുഖ്യമന്ത്രിയാണോ രാഹുല്‍ ഗാന്ധിയാണോ ആര്‍എസ്എസിനെ നേരിടുന്നതെന്നും അദ്ദേഹം ചോദിച്ചു. കേരള സര്‍വ്വകാശാല കലോല്‍സവം നടത്തിയത് സിഐടിയുക്കാരാണ്. ഷാജിയുടേത് എസ്എഫ്‌ഐ കൊലപ്പെടുത്തിയതാണ്. ഒരു സിറ്റിംഗ് ജഡ്ജിയെ കൊണ്ട് ക്യാമ്പസുകളില്‍ നടക്കുന്ന ഗുണ്ടായിസം അന്വേഷിപ്പിക്കണമെന്നും ഹസ്സന്‍ ആവശ്യപ്പെട്ടു.

Top