നിവര്‍ന്ന് നിന്ന് ഒരാള്‍ സ്വയം താഴ്ന്നു, അമര്‍ന്ന് ഇരുന്ന് അവന്‍ നായകനായി; വി.ടി.ബല്‍റാം

പാലക്കാട്: യൂണിയന്‍ ദിനാഘോഷത്തിന്റെ ഭാഗമായി പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെത്തിയ നടന്‍ ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംവിധായകനെതിരെ പ്രതിഷേധം പുകയുകയാണ്. നിരവധി ആളുകളാണ് നടന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയത്. അഭിനയിക്കാന്‍ ചാന്‍സ് ചോദിച്ചവനോടൊപ്പം വേദി പങ്കിടാന്‍ പറ്റില്ലെന്ന് സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ പറഞ്ഞതായി സംഘാടകര്‍ ബിനീഷ് ബാസ്റ്റ്യനെ അറിയിച്ചിരുന്നു. എന്നാല്‍ മുഖ്യാതിഥിയായി വിളിക്കുകയും പിന്നീട് വേദിയില്‍ എത്തരുതെന്ന് സംഘാടകര്‍ ആവശ്യപ്പെടുകയും ചെയ്തതാണ് ബിനീഷിനെ പ്രകോപിതനാക്കിയത്. മാത്രമല്ല കുറച്ച് നേരം കാത്തിരുന്ന് ഒരു മണിക്കൂര്‍ കഴിഞ്ഞ് വേദിയിലെത്തിയാല്‍ മതിയെന്നായിരുന്നു സംഘാടകര്‍ നടനോട് പറഞ്ഞത്. തുടര്‍ന്ന് സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ സംസാരിക്കുമ്പോള്‍ വേദിയിലെത്തിയ ബിനീഷ് കസേരയിരിക്കുന്നതിന് പകരം താഴെ ഇരുന്നു.

തുടര്‍ന്ന് വേദിയിലുണ്ടായിരുന്നവരെല്ലാം ഇറങ്ങി പോവുകയും എഴുതി തയ്യാറാക്കിയ കുറിപ്പ് ബിനീഷ് വായിക്കുകയും ചെയ്തു. കോളേജിലുണ്ടായ നാടകീയ സംഭവങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാവുകയാണ്. ഇപ്പോള്‍ വിഷയത്തില്‍ ബാസ്റ്റിനെ അനുകൂലിച്ച് എത്തിയിരിക്കുകയാണ് വി.ടി. ബല്‍റാം എം.എല്‍.എ. തന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വി.ടി.ബല്‍റാമിന്റെ കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെയാണ്;

‘ഞാന്‍ മേനോനല്ല. ദേശീയ പുരസ്‌ക്കാരം ലഭിക്കാത്ത ഒരാളാണ്. ഇങ്ങനെയൊന്നും ഒരു വ്യക്തിയോടും കാണിക്കരുത്. ഞാന്‍ ഒരു ടൈല്‍സ് പണിക്കാരനാണ്. നിരവധി ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ ചെയ്ത ശേഷമാണ് വിജയ് സാറിന്റെ തെരി എന്ന ചിത്രത്തില്‍ ചെറിയ ഒരു സ്ഥാനക്കയറ്റം ലഭിക്കുന്നത്. ‘മതമല്ല, മതമല്ല പ്രശ്നം. എരിയുന്ന വയറിന്റെ തീയാണ് പ്രശ്നം. ഏത് മതക്കാരനല്ല പ്രശ്നം. എങ്ങനെ ജീവിക്കും എന്നതാണ് പ്രശ്നം. ഞാനും ജീവിക്കാന്‍ വേണ്ടി നടക്കുന്നവനാണ്, ഞാനും ഒരു മനുഷ്യനാണ്’- ബിനീഷ് ബാസ്റ്റിന്‍

ചില നിവര്‍ന്നു നില്‍ക്കലുകളേപ്പോലെത്തന്നെ ചില അമര്‍ന്നിരിക്കലുകളും ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുക തന്നെ ചെയ്യും. പാലക്കാട് മെഡിക്കല്‍ കോളേജ് യൂണിയന്‍ ഉദ്ഘാടന വേദിയില്‍ യുവനടന്‍ ബിനീഷ് ബാസ്റ്റിന്റെ പ്രതികരണം അത്തരത്തിലൊന്നായിരിക്കും എന്നതില്‍ സംശയമില്ല. തന്റെ സമുദായത്തില്‍ നിന്ന് പത്ത് ബിഎക്കാരെ എങ്കിലും കാണാനാഗ്രഹിച്ച മഹാനായ അയ്യന്‍കാളിയുടെ പതിറ്റാണ്ടുകള്‍ക്കിപ്പുറമുള്ള സ്വപ്ന സാക്ഷാത്ക്കാരമാണ് വര്‍ഷം തോറും പട്ടികജാതി/വര്‍ഗ വിഭാഗങ്ങളില്‍ നിന്ന് 70 എംബിബിഎസ് ഡോക്ടര്‍മാരെ സൃഷ്ടിക്കുന്ന പാലക്കാട് ഗവ.മെഡിക്കല്‍ കോളേജ്. എന്നാല്‍ ഇക്കഴിഞ്ഞ പതിറ്റാണ്ടുകള്‍ കൊണ്ട് കേരളം നടന്നുതീര്‍ത്ത നവോത്ഥാന വഴികളൊന്നും കണ്ടിട്ടോ കേട്ടിട്ടോ പോലുമില്ലാത്ത ചില ചിതല്‍ജന്മങ്ങള്‍ ഇപ്പോഴും അപരിഷ്‌കൃത മനസ്സുമായി ഭൂതകാലത്തിലെവിടെയോ വിറങ്ങലിച്ചു നില്‍ക്കുന്നുണ്ടെന്ന് ഇതുപോലുള്ള ഓരോ അനുഭവങ്ങളും ഓര്‍മ്മപ്പെടുത്തുന്നുണ്ട്. അത്തരക്കാരുടെ സവര്‍ണ്ണ ജീര്‍ണ്ണതകള്‍ക്ക് മുമ്പില്‍ ഓച്ഛാനിച്ചു നിന്ന കോളേജ് യൂണിയന്‍ ഭാരവാഹികളാണ് ഏറെ നിരാശപ്പെടുത്തിയത്. ഏത് തരം വിദ്യാര്‍ത്ഥികളെയാണ് ഇവരൊക്കെ പ്രതിനിധീകരിക്കുന്നത്?

Top