എം കെ സ്റ്റാലിൻ വീണ്ടും ഡിഎംകെ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ഞായറാഴ്ച നടന്ന ഡിഎംകെ ജനറൽ കൗൺസിൽ യോഗത്തിൽ പാർട്ടി അധ്യക്ഷനായി ഐകകണ്‌ഠേന തെരഞ്ഞെടുത്തു. പാർട്ടി പ്രവർത്തകരായ ദുരൈമുരുകൻ ജനറൽ സെക്രട്ടറിയായും ടി ആർ ബാലു ട്രഷററായും ഏകകണ്ഠമായി തിരഞ്ഞെടുത്തു. മൂന്ന് നേതാക്കളും രണ്ടാം തവണയാണ് തങ്ങളുടെ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ജനറൽ കൗൺസിൽ യോഗത്തിന്റെ വേദിയിൽ എത്തിയ മുഖ്യമന്ത്രിക്ക് പാർട്ടി പ്രവർത്തകർ ഉജ്ജ്വല സ്വീകരണം നൽകി.

ഡിഎംകെയുടെ പതിനഞ്ചാമത് സംഘടനാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി, സംസ്ഥാനത്തുടനീളം വിവിധ തലങ്ങളിലുള്ള പാർട്ടി സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് കഴിഞ്ഞ ദിവസങ്ങളിലായി നടന്നിരുന്നു. സ്റ്റാലിൻ ഡിഎംകെ ട്രഷറർ, യൂത്ത് വിംഗ് സെക്രട്ടറി തുടങ്ങിയ നിരവധി പാർട്ടി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 2018ൽ കരുണാനിധിയുടെ വിയോഗത്തെ തുടർന്നാണ് സ്റ്റാലിൻ പാർട്ടി അധ്യക്ഷനായി ഏകകണ്ഠമായി തെരഞ്ഞെടുക്കപ്പെട്ടത്.

ഡിഎംകെയുടെ രണ്ടാമത്തെ പ്രസിഡന്റാണ് സ്റ്റാലിൻ. 1969-ൽ കരുണാനിധി ഡിഎംകെയുടെ ആദ്യ പ്രസിഡന്റായി. ദ്രാവിഡ പ്രസ്ഥാനത്തിന്റെ ഐക്കണും ഡിഎംകെ സ്ഥാപകനുമായ സി എൻ അണ്ണാദുരൈ പാർട്ടി ജനറൽ സെക്രട്ടറിയായിരുന്നു. 1949-ലാണ് ഡിഎംകെ സ്ഥാപിതമായത്. 1969-ൽ അദ്ദേഹത്തിന്റെ അന്ത്യം വരെ ഉയർന്ന പദവി വഹിച്ചിരുന്നത് അണ്ണാദുരൈ തന്നെ ആയിരുന്നു.

Top