ഉടൽ രണ്ടെങ്കിലും ചിന്ത ഒന്ന്, പിണറായി വിളിച്ചാൽ വരാതിരിക്കാനാകില്ല; സ്റ്റാലിൻ

കോട്ടയം: രാജ്യത്തെ ഏറ്റവും വലിയ പോരാട്ടമാണ് വൈക്കം സത്യഗ്രഹമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. രാജ്യത്തെ അയിത്തവിരുദ്ധ പ്രക്ഷോഭങ്ങൾക്ക് പ്രചോദനമായത് വൈക്കം സത്യഗ്രഹമാണ്. തമിഴ്‌നാട്ടിൽ നിയമസഭാ സമ്മേളനം നടക്കുന്നതിനിടയിലും വൈക്കത്ത് എത്തണമെന്നത് ആഗ്രഹമായിരുന്നെന്നും സ്റ്റാലിൻ പറഞ്ഞു. വൈക്കം സത്യഗ്രഹ സമര ശതാബ്ദി ആഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വൈക്കം കേരളത്തിലാണെങ്കിലും തമിഴ്‌നാട്ടിലും വലിയ ആവേശമുണ്ടാക്കിയ സ്ഥലമാണ്. വൈക്കം സത്യാഗ്രഹം ഇന്ത്യയ്ക്ക് തന്നെ വഴികാട്ടിയ പോരാട്ടമാണ്. വൈക്കം സത്യാഗ്രഹം തമിഴ്‌നാട്ടിലെ നവോത്ഥാന പ്രസ്ഥാനങ്ങൾക്ക് വലിയ ആവേശം നൽകിയെന്നും അദ്ദേഹം പറഞ്ഞു.

വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാർഷികം തമിഴ്‌നാട്-കേരള സംസ്ഥാന സർക്കാരുകൾ ഒരുമിച്ച് ആഘോഷിക്കാമെന്ന് താൻ ആശയം പങ്കുവച്ചിരുന്നു. അവിടെവെച്ചുതന്നെ പിണറായി വിജയൻ തന്നെ ക്ഷണിച്ചു. ഉടൽ കൊണ്ട് രണ്ടാണെങ്കിലും ചിന്തകൊണ്ട് നമ്മൾ ഒന്നാണെന്ന് അപ്പോഴെ അദ്ദേഹം തെളിയിച്ചു. പ്രിയപ്പെട്ട് സഹോദരൻ പിണറായി വിജയൻ ക്ഷണിച്ചപ്പോൾ ഒന്നും താൻ വരാതിരുന്നിട്ടില്ല- അദ്ദേഹം പറഞ്ഞു.

കേരള, തമിഴ്‌നാട് മുഖ്യമന്ത്രിമാരായ പിണറായി വിജയനും എംകെ സ്റ്റാലിനും പെരിയാർ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തിയശേഷമാണ് ഉദ്ഘാടനച്ചടങ്ങിന് എത്തിയത്. അനാചാരത്തിനെതിരായ പോരാട്ടത്തിന്റെ സ്മരണകളുണർത്തി 603 ദിവസം നീളുന്ന ആഘോഷത്തിന് ഇതോടെ ഔദ്യോഗിക തുടക്കമായി.

Top