കോഴ ആരോപണം; എം കെ രാഘവന്റെ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും

കോഴിക്കോട്: കോഴ ആരോപണ വിവാദത്തില്‍ കുരുങ്ങിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവന്റെ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും. ഇന്നലെ അന്വേഷണ സംഘത്തിന് മുന്‍പാകെ ഹാജരാകണമെന്നാവശ്യപ്പെട്ട് രാഘവന് നോട്ടീന് നല്‍കിയിരുന്നു. എന്നാല്‍ അദ്ദേഹം ഹാജരായിരുന്നില്ല. അഡീഷണല്‍ ഡിസിപി വാഹിദിന്റെ നേതൃത്വത്തിലാണ് അന്വേഷണ സംഘം ഇന്ന് മൊഴിയെടുക്കുക. തെരഞ്ഞെടുപ്പ് തിരക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് രാഘവന്‍ ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നതെന്നാണ് സൂചന.

ഇന്ന് രാവിലെ എം കെ രാഘവന്റെ അടുത്ത് എത്തി ചോദ്യം ചെയ്യാനായിരുന്നു അന്വേഷണ സംഘം തീരുമാനിച്ചിരുന്നത്. ഇതിനായി പ്രത്യേക ചോദ്യാവലിയും തയ്യാറാക്കിയിരുന്നു. എന്നാല്‍ രാവിലെ മൊഴിയെടുക്കാന്‍ വരേണ്ടതില്ലെന്ന് അന്വേഷണ സംഘത്തെ ബന്ധപ്പെട്ട് രാഘവന്‍ അറിയിക്കുകയായിരുന്നു.

മൊഴിയെടുക്കാന്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് ഡിസിപി വാഹിദ് എം കെ രാഘവന് നോട്ടീസ് നല്‍കിയിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 2 മണി മുതല്‍ വൈകിട്ട് 6 മണി വരെയുള്ള സമയത്തിനിടയില്‍ പൊലീസ് കമ്മീഷണര്‍ ഓഫീസില്‍ ഹാജരായി ഈ കേസുമായി ബന്ധപ്പെട്ട് ആദ്യ വിചാരണയ്ക്ക് തയ്യാറാകണം എന്നു കാണിച്ചായിരുന്നു നോട്ടീസ് നല്‍കിയത്. എന്നാല്‍ കോഴിക്കോട് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ തിരക്കായിരുന്നതിനാല്‍ രാഘവന്‍ ഹാജരായില്ല. ജന പ്രാതിനിധ്യ നിയമം 123ാം വകുപ്പ് പ്രകാരം രാഘവനെതിരെ കേസെടുത്തിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് എം കെ രാഘവന്റെ മൊഴിയെടുക്കലിനു ശേഷം സ്റ്റിങ് ഓപ്പറേഷനുമായി ബന്ധപ്പെട്ട ചാനലിന്റെ അധികൃതരുമായും പൊലീസ് ബന്ധപ്പെടും. വീഡിയോയുടെ ഒറിജിനല്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കാനാണ് അന്വേഷണ ഉദ്ദ്യോഗസ്ഥരുടെ തീരുമാനം.

Top