സിപിഎമ്മും ബിജെപിയും മതിയെന്ന വിചാരം നടപ്പാവില്ലെന്ന് എം.കെ മുനീര്‍

തിരുവനന്തപുരം: സര്‍ക്കാരിന് എതിര്‍ക്കുന്നവരെ ഇല്ലാതാക്കുന്ന നിലപാടാണ് ഉള്ളതെന്നും ആ നിലപാടിന് ഉദാഹരണമാണ് സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ക്കെതിരായ പ്രമേയമെന്നും എം.കെ മുനീര്‍. സിഎജി റിപ്പോര്‍ട്ടിനെതിരായി നിയമസഭയില്‍ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തെ എതിര്‍ത്തുകൊണ്ട് സംസാരിക്കുകയായിരുന്നു മുനീര്‍.

‘ആര്‍എസ്എസിനെ പേടിച്ച് ഇന്നേ വരെ ഒരു മാളത്തിലും ഒളിച്ചിട്ടില്ല. ഇനി സിപിഎമ്മും ബിജെപിയും മതിയെന്ന വിചാരം നടപ്പാവില്ല. പകല്‍ ആര്‍എസ്എസുമായി തല്ല് കൂടി, രാത്രി പാലൂട്ടി ഉറങ്ങുന്നവരാണ് സിപിഎം. കോണ്‍ഗ്രസ് ഇല്ലാത്ത ഭരണം വേണമെന്ന് പറയുന്ന രണ്ടേ രണ്ട് പാര്‍ട്ടിയേ രാജ്യത്തുള്ളൂ. അത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ബിജെപിയുമാണ്. എന്നിട്ട് ജനങ്ങളോട് ഒന്നുകില്‍ സിപിഎം ആകുക അല്ലെങ്കില്‍ ബിജെപിയാവുക എന്നു പറയും. ആ തിയറി ഇവിടെ നടക്കാന്‍ പോകുന്നില്ല. അങ്ങനെ ഒറ്റശ്വാസത്തില്‍ കോണ്‍ഗ്രസിനെ ഇല്ലാതാക്കാനാകില്ല’.

സിഎജി എന്നു കേട്ടാല്‍ സംഘപരിവാര്‍ ബന്ധം ആരോപിച്ച് കൈ കഴുകി രക്ഷപ്പെടാന്‍ ശ്രമിക്കേണ്ട. ഇത് സത്യസന്ധമായി പരിശോധിക്കാന്‍ ഈ രാജ്യത്തെ ജനങ്ങള്‍ തയ്യാറാകും. വരുന്ന എല്ലാ സിഎജി റിപ്പോര്‍ട്ടിലും നിങ്ങള്‍ക്കെതിരെയുള്ള പരാമര്‍ശം ഉണ്ടായാല്‍ പ്രമേയം പാസാക്കി സിഎജി റിപ്പോര്‍ട്ട് തള്ളുന്നു എന്ന് പറഞ്ഞാല്‍ മതിയല്ലോ. അതിലും നല്ലത് സിഎജിയെ പിരിച്ചുവിട്ടേക്കു എന്ന് പറയുന്നതല്ലേയെന്നും മുനീര്‍. നിങ്ങള്‍ക്ക് എതിരായി സംസാരിക്കുന്നവരെ നിഷ്‌കാസനം ചെയ്യുക എന്ന നിലപാട് ഈ പ്രമേയത്തിലൂടെ ആവര്‍ത്തിക്കപ്പെട്ടിരിക്കുന്നു. ഇങ്ങനെ ചെയ്താണ് ബംഗാളിലും ത്രിപുരയിലും നിങ്ങള്‍ ഇല്ലാതെയായതെന്നും പ്രമേയത്തെ എതിര്‍ക്കുന്നതായും മുനീര്‍ സഭയില്‍ പറഞ്ഞു.

 

Top