മീടൂ ആരോപണവുമായി മാധ്യമപ്രവര്‍ത്തകര്‍; എംജെ അക്ബര്‍ മന്ത്രിസ്ഥാനം രാജി വെച്ചു

ന്യൂഡല്‍ഹി: മീടൂ ആരോപണത്തെ തുടര്‍ന്ന് എംജെ അക്ബര്‍ രാജി വെച്ചു. പതിനൊന്ന് മാധ്യമപ്രവര്‍ത്തകരാണ് അക്ബറിനെതിരെ പീഡനാരോപണവുമായി രംഗത്തെത്തിയത്.

മന്ത്രിസഭയില്‍ അക്ബറിനെ പുറത്താക്കണമെന്ന ആവശ്യം ഉന്നയിച്ച് രാഷ്ട്രപതിയ്ക്കും മാധ്യമപ്രവര്‍ത്തകര്‍ നിവേദനം നല്‍കിയിരുന്നു.

ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും എം.ജെ അക്ബര്‍ പറഞ്ഞിരുന്നു. തീര്‍ത്തും അടിസ്ഥാനരഹിതമായ ഈ ആരോപണങ്ങള്‍ തന്റെ യശസ്സിനും സല്‍പ്പേരിനും വലിയ ആഘാതമാണ് ഏല്‍പ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അക്ബര്‍ മന്ത്രിസ്ഥാനം രാജി വച്ചുവെന്ന തരത്തില്‍ വാര്‍ത്തകള്‍ നേരത്തെ പ്രചരിച്ചിരുന്നു. രാജിക്കത്ത് പ്രധാനമന്ത്രിക്ക് ഇമെയില്‍ ചെയ്തുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നത്. ഇതിന് പിന്നാലെ ആരോപണങ്ങളും രാജി വാര്‍ത്തയും നിഷേധിച്ച് എംജെ അക്ബര്‍ തന്നെ രംഗത്ത് എത്തുകയും ചെയ്തിരുന്നു.

എന്നാല്‍ എംജെ അക്ബറിനെതിരായ പരാതികളില്‍ ഉറച്ച് നില്‍ക്കുകയാണ് മാധ്യമപ്രവര്‍ത്തകര്‍. രാഷ്ട്രീയലക്ഷ്യമെന്ന ആരോപണം തള്ളുന്നതായി വിദേശ മാധ്യമപ്രവര്‍ത്തക മജ്‌ലി കംപ് പറഞ്ഞിരുന്നു. ആരോപണം ഉന്നയിച്ച് തന്റെ പിതാവിന്റെ മെയിലിന് അക്ബര്‍ മറുപടി നല്‍കിയിട്ടുണ്ട്. തന്നെ അക്ബര്‍ ബലമായി ചുംബിച്ചുവെന്നതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് മജ്‌ലി വ്യക്തമാക്കുകയും ചെയ്തിരുന്നു.

Top