വാഷിങ്ടണ്‍: ലോകത്ത് ഏറ്റവുമധികം കൊവിഡ്-19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത അമേരിക്കയില്‍ ഇപ്പോഴും കാര്യങ്ങള്‍ അനുകൂലമല്ല. പതിനായിരക്കണക്കിനാളുകള്‍ ചികിത്സയില്‍ തുടരുകയാണ്. വാക്സിന്‍ വിതരണം നടക്കുന്നുണ്ടെങ്കിലും കൊവിഡ് മരണങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയാത്തതാണ് സര്‍ക്കാരിനെ സമ്മര്‍ത്തിലാഴ്ത്തുന്നത്. നിയന്ത്രണങ്ങളില്‍ അയവ് വരുത്തിയതിനൊപ്പം ജനങ്ങള്‍ക്ക് കൊവിഡിനോടുള്ള ഭയം കുറഞ്ഞത് സര്‍ക്കാരിന് തിരിച്ചടിയാകുകയാണ്. ബീച്ച്, റസ്റ്റോറന്റ്, പാര്‍ക്ക് എന്നിവടങ്ങളില്‍ ആളുകള്‍ കൂട്ടമായി എത്താനാരംഭിച്ചു. ഇതിനിടെ ഫ്ളാറിഡയിലെ മിയാമി ബീച്ചില്‍ അധികൃതര്‍ അടിയന്തരാവസ്ഥയും കര്‍ഫ്യൂവും പ്രഖ്യാപിച്ചു.
കൊവിഡ് നിയന്ത്രണങ്ങളില്‍ അയവ് വന്നതോടെ ആളുകള്‍ ബീച്ചിലേക്ക് കൂട്ടമായി എത്താന്‍ ആരംഭിച്ചതോടെയാണ് മിയാമി ബീച്ചില്‍ അധികൃതര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ശനിയാഴ്ച മുതലാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. പോലീസിനും അധികൃതര്‍ക്കും നിയന്ത്രിക്കാന്‍ കഴിയാത്ത തരത്തിലുള്ള ആളുകളുടെ പ്രവാഹമാണ് ദിവസവും ഉണ്ടാകുന്നതെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വാക്സിന്‍ വിതരണം ചെയ്ത് തുടങ്ങിയതിന് പിന്നാലെ കൊവിഡ് വ്യാപനം ഇല്ലാതായെന്ന ആളുകളുടെ തെറ്റായ ധാരണയാണ് ആളുകളെ മിയാമി ബീച്ചിലേക്ക് എത്തിക്കുന്നത്.
രാത്രി സമയങ്ങളില്‍ ബീച്ചിലേക്ക് ആളുകള്‍ കൂട്ടമായി എത്തുന്ന സാഹചര്യത്തിലാണ് നിയന്ത്രണം. എട്ട് മണിയോടെ ബീച്ചില്‍ നിന്നും ആളുകള്‍ മടങ്ങിപ്പോകണം. എട്ട് മണിക്ക് തന്നെ ഭക്ഷണശാലകള്‍ അടയ്ക്കും. ബീച്ചിലെ ദ്വീപില്‍ നിന്നും മിയാമിയിലേക്കുള്ള മൂന്ന് പാലങ്ങള്‍ രാത്രി പത്ത് മുതല്‍ രാവിലെ ആറ് മണി വരെ അടച്ചിടും. പ്രദേശ വാസികള്‍ക്കും കച്ചവടക്കാര്‍ക്കും മാത്രമാണ് ഈ സമയങ്ങളില്‍ പാലങ്ങളിലൂടെ സഞ്ചരിക്കാന്‍ അനുവാദമുള്ളൂ. ഹോട്ടലുകളില്‍ താമസിക്കുന്നവര്‍ക്ക് പാലത്തിലൂടെ സഞ്ചരിക്കാനുള്ള അനുവാദം നല്‍കുന്നുണ്ട്.
ആളുകള്‍ കൂട്ടമായി ബീച്ചിലേക്ക് എത്തിയതോടെ സംഘര്‍ഷം ശക്തമായി. മദ്യപാനവും തുടര്‍ന്നുള്ള സംഘര്‍ഷങ്ങളും പതിവായതോടെ പോലീസിന് നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. കൂടുതല്‍ ആളുകള്‍ എത്തിയതോടെ മിയാമി ബീച്ച് പരിസരത്ത് സാമൂഹികവിരുദ്ധപ്രവര്‍ത്തനങ്ങളും രൂക്ഷമായെന്ന് പോലീസ് പറയുന്നു. കൊവിഡ് ഭീഷണി തുടരുമ്പോള്‍ ബീച്ചിലെ സ്ഥിതിഗതികള്‍ നിയന്ത്രിക്കാനാകില്ലെന്ന് ആശങ്കയുണ്ടെന്ന് മിയാമി ബീച്ച് പോലീസ് മേധാവി റിച്ചാര്‍ഡ് ക്ലെമന്റ്‌സ് പറഞ്ഞു. നടപ്പാതയും റോഡുകളും കാണാന്‍ കഴിയാത്ത വിധത്തില്‍ സഞ്ചാരികള്‍ ബീച്ചിലേക്ക് എത്തിയിരുന്നതായി ആക്ടിംഗ് സിറ്റി മാനേജര്‍ റൗള്‍ അഗുവില പറഞ്ഞു
അടിയന്തരാവസ്ഥയും കര്‍ഫ്യൂവും പ്രഖ്യാപിച്ചതോടെ പ്രദേശം നിയന്ത്രണവിധേയമായെന്ന് അധികൃതര്‍ പറഞ്ഞു. രാത്രി എട്ട് മണിക്ക് ശേഷം നഗരത്തിലെ പ്രധാന സ്ഥലങ്ങളില്‍ നിന്നെല്ലാം ആളുകള്‍ ഒഴിഞ്ഞ് പോയതായി പോലീസ് പറഞ്ഞു. കൊവിഡ് സാഹചര്യത്തില്‍ കഴിഞ്ഞ മാര്‍ച്ചിലും മിയാമി ബീച്ച് അടച്ചിട്ടിരുന്നു. റെസ്റ്റോറന്റുകളില്‍ സംഘര്‍ഷമുണ്ടാകുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പണം നല്‍കാന്‍ മടിക്കുന്നവരും തുടര്‍ന്ന് റസ്റ്റോറന്റുകളില്‍ ഉണ്ടാകുന്ന സംഘര്‍ഷങ്ങളുടെയും ദൃശ്യങ്ങള്‍ പ്രാദേശിക മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഒരു റസ്റ്റോറന്റ് കേന്ദ്രീകരിച്ച് സംഘര്‍ഷം ഉണ്ടായെന്നും മേശകളും കസേരകളും അക്രമികള്‍ തല്ലിത്തകര്‍ത്തെന്നും മിയാമി ബീച്ച് പോലീസ് മേധാവി റിച്ചാര്‍ഡ് ക്ലെമന്റ്‌സ് പറഞ്ഞു. നൂറ് കണക്കിനാളുകളാണ് സംഘര്‍ഷത്തില്‍ നിന്നും രക്ഷപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.