പച്ചക്കറി വില ഉയരാന്‍ കാരണം ‘മിയ’ മുസ്ലിങ്ങള്‍; അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ്മ

മുസ്ലിങ്ങള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശവുമായി അസം മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ഹിമന്ദ ബിശ്വ ശര്‍മ്മ. ‘മിയ’ മുസ്ലിങ്ങളാണ് സംസ്ഥാനത്ത് പച്ചക്കറി വില ഉയരാന്‍ കാരണമിന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഗ്രാമ പ്രദേശങ്ങളില്‍ പച്ചക്കറി വില കുറവാണെന്നും നഗരങ്ങളിലെ കച്ചവടക്കാര്‍ ചേര്‍ന്ന് മനപൂര്‍വ്വം വില കൂട്ടുകയാണെന്നും, നഗരങ്ങളിലെ പച്ചക്കറി മാര്‍ക്കറ്റുകള്‍ ഭൂരിഭാഗവും നിയന്ത്രിക്കുന്നത് മിയ മുസ്ലിങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.

പ്രസ്താവനയിലുടനീളം മിയകളെ അധിക്ഷേപിച്ച് സംസാരിച്ച മുഖ്യമന്ത്രി മുസ്ലിങ്ങളുടെ കച്ചവട സ്ഥാപനങ്ങള്‍ പിടിച്ചെടുക്കാന്‍ അസമിലെ യുവാക്കളോട് ആഹ്വാനവും ചെയ്തിട്ടുണ്ട്. യുവാക്കള്‍ പച്ചക്കറി കച്ചവടം ചെയ്യാന്‍ തയ്യാറായാല്‍ മുസ്ലിം വ്യാപാരികളെ നഗരത്തില്‍ നിന്ന് തുടച്ച് നീക്കും. അസമിലെ കാബുകള്‍ മുതല്‍ ബസ് സര്‍വീസില്‍വരെ ഭൂരിഭാഗവും മിയ മുസ്ലിങ്ങളാണുള്ളത്. കഴിഞ്ഞ പെരുന്നാളിന് മുസ്ലിങ്ങളാരും തന്നെ ജോലിക്കെത്താത് മൂലം ഗുവാഹത്തിയിലെ മിക്ക റോഡുകളും വിജനമായിരുന്നു എന്നും ശര്‍മ്മ പറഞ്ഞു.

Top