“തൊണ്ണൂറ്റിയെട്ട് ശതമാനത്തോളം റിക്കവറായി”: രോഗാവസ്ഥയെക്കുറിച്ച് മിഥുന്‍ രമേശ്

തിരുവനന്തപുരം: ബെല്‍സ് പാള്‍സി രോഗത്തിന് ചികിത്സ തേടുകയാണെന്ന് നടനും അവതാരകനുമായ മിഥുന്‍ രമേശ് അടുത്തിടെയാണ് വെളിപ്പെടുത്തിയത്. മുഖം ഒരു വശത്തേക്ക് താല്‍ക്കാലികമായി കോടുന്ന അസുഖമാണിത്. തിരുവനന്തപുരം അനന്തപുരം ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുന്ന വിവരം മിഥുന്‍ രമേശ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നത്. ഇപ്പോള്‍ വീണ്ടും തന്റെ അസുഖത്തിന്റെ അവസ്ഥ വിവരിച്ച് താരം സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുകയാണ്.

ഒരു 98 ശതമാനത്തോളം നമ്മൾ റിക്കവറായി എന്ന് പറയാം. ഒരു രണ്ടു ശതമാനം കൂടിയുണ്ട്. അത് എല്ലാ ദിവസവും ഫിസിയോ തെറാപ്പി ചെയ്ത് മാറും. അതൊക്കെ ആയിട്ട് മുന്നോട്ട് പോവുകയാണ്. അതിൽ വന്നോളും. ബാക്കി ഒക്കെ ഒരുവിധം നോർമലായി. സൈഡ് ഒക്കെ ശരിയായി. ഇനി ഒരു രണ്ടു ശതമാനം കൂടിയുണ്ട്. എന്നാണ് മിഥുൻ പറഞ്ഞത്. വീഡിയോയിൽ വന്നാണ് മിഥുൻ ഇക്കാര്യം പറഞ്ഞത്.

കഴിഞ്ഞ ദിവസം കുടുംബത്തോടൊപ്പം തിരുവനന്തപുരത്ത് ബീച്ചിൽ പോയതിന്റെ ചിത്രങ്ങൾ മിഥുന്‍ പങ്കുവച്ചിരുന്നു. സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തുകയാണ് മിഥുൻ. ആരാധകരും അതിന്റെ സന്തോഷം പങ്കുവയ്ക്കുന്നുണ്ട്. ഒരാഴ്ച മുൻപ് എനിക്ക് ഭേദപ്പെട്ടു വരുന്നുണ്ടെന്ന് മിഥുൻ ആരാധകരെ അറിയിച്ചിരുന്നു. പ്രാർത്ഥനകൾക്ക് താരം നന്ദിയും പറഞ്ഞിരുന്നു.

മുഖത്തെ ഞരമ്പുകള്‍ക്ക് ഉണ്ടാവുന്ന തളര്‍ച്ചയാണ് ബെല്‍സ് പാള്‍സി. നെറ്റി ചുളിക്കുന്നതിനും കണ്ണടയ്ക്കുന്നതിനും ചിരിക്കുന്നതിനുമൊക്കെ മുഖത്തെ സഹായിക്കുന്നത് ഫേഷ്യല്‍ മസിലുകളാണ്. ഈ മസിലുകളെ പിന്തുണയ്ക്കുന്നത് ഫേഷ്യല്‍ നെര്‍വുകള്‍ ആണ്. ഈ ഞരമ്പുകളെ ബാധിക്കുന്ന രോഗമാണ് ബെല്‍സ് പാള്‍സി.

പൂര്‍ണ്ണമായും ഭേദപ്പെടുത്താന്‍ കഴിയുന്ന സാധാരണ രോഗമാണിത്. ലോകപ്രശസ്ത കനേഡിയന്‍ ഗായകന്‍ ജസ്റ്റിന്‍ ബീബറിന് മുന്‍പ് ഈ അസുഖം വന്നപ്പോള്‍ ഇത് ചര്‍ച്ചയായിരുന്നു. മലയാളി സിനിമാ, സീരിയല്‍ താരം മനോജിനും മുന്‍പ് ഈ അസുഖം വന്നിരുന്നു.

Top