ക്രിക്കറ്റില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ന്യൂസിലന്‍ഡ് സ്പിന്നറെന്ന ബഹുമതി സ്വന്തമാക്കി മിച്ചല്‍ സാന്റ്നര്‍

ഹൈദരാബാദ്: ക്രിക്കറ്റ് ലോകകപ്പില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ന്യൂസിലന്‍ഡ് സ്പിന്നറെന്ന ബഹുമതി സ്വന്തമാക്കി മിച്ചല്‍ സാന്റ്നര്‍. നെതര്‍ലന്‍ഡ്സിനെതിരായ മത്സരത്തിലാണ് താരം ഈ അപൂര്‍വനേട്ടം സ്വന്തം പേരിലെഴുതിച്ചേര്‍ത്തത്. മത്സരത്തില്‍ ഡച്ച് പടയെ 99 റണ്‍സിന് തകര്‍ത്താണ് ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം വിജയം കിവീസ് നേടിയത്. ന്യൂസിലന്‍ഡ് മുന്നോട്ട് വെച്ച 323 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന നെതര്‍ലന്‍ഡ്സ് 46.3 ഓവറില്‍ 223 റണ്‍സിന് ഓള്‍ഔട്ടായി. അഞ്ച് വിക്കറ്റ് നേടി ഡച്ച് പടയുടെ നട്ടെല്ലൊടിച്ച മിച്ചല്‍ സാന്റ്നറാണ് മത്സരത്തിലെ താരവും.

വണ്‍ ഡൗണായി ഇറങ്ങിയ കോളിന്‍ ആക്കര്‍മാനാണ് ഡച്ച് നിരയില്‍ പിടിച്ചുനിന്നത്. 73 പന്തില്‍ അഞ്ച് ബൗണ്ടറിയടക്കം 69 റണ്‍സ് നേടിയ ആക്കര്‍മാനാണ് നെതര്‍ലന്‍ഡ്‌സിന്റെ ടോപ് സ്‌കോറര്‍. മറുവശത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും ക്രീസിലുറച്ച ആക്കര്‍മാനെ മാറ്റ് ഹെന്റിയുടെ കൈകളിലെത്തിച്ച് മിച്ചല്‍ സാന്റ്‌നറാണ് ഡച്ച് സ്വപ്നങ്ങള്‍ക്ക് തിരിച്ചടി നല്‍കിയത്. പിന്നീടിറങ്ങിയ ക്യാപ്റ്റന്‍ സ്‌കോട്ട് എഡ്വാര്‍ഡ്‌സിനെ (30) മിച്ചല്‍ സാന്റ്‌നറും സിബ്രാന്‍ഡ് ഏങ്കെല്‍ബ്രഷിനെ (29) മാറ്റ് ഹെന്റിയും പുറത്താക്കി. റോള്‍ഫ് വാന്‍ ഡെര്‍ മെര്‍വെ (1), റയാന്‍ ക്ലെയ്ന്‍ (8), ആര്യന്‍ ദത്ത് (11) എന്നിവരും വേഗം പുറത്തായി. ന്യൂസിലന്‍ഡിന് വേണ്ടി മാറ്റ് ഹെന്റി മൂന്നും രച്ചിന്‍ രവീന്ദ്ര ഒന്നും വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങില്‍ മോശം തുടക്കമാണ് ഡച്ച് പടയ്ക്ക് ലഭിച്ചത്. ഓപ്പണര്‍ വിക്രംജിത് സിങ്ങിന്റെ വിക്കറ്റ് അഞ്ചാം ഓവറില്‍ തന്നെ നെതര്‍ലന്‍ഡ്‌സിന് നഷ്ടമായി. 20 പന്തില്‍ 12 റണ്‍സ് നേടിയ വിക്രംജിത് സിങ്ങിനെ മാറ്റ് ഹെന്റി പുറത്താക്കി. പത്താം ഓവറിലെ അഞ്ചാം പന്തില്‍ സഹ ഓപ്പണര്‍ മാക്‌സ് ഒഡൗഡും മടങ്ങി. 31 പന്തില്‍ 16 റണ്‍സ് നേടിയ ഒഡൗഡിനെ മിച്ചല്‍ സാന്റ്‌നര്‍ വിക്കറ്റിന് മുന്നില്‍ കുരുക്കുകയായിരുന്നു. മാക്‌സ് ഒഡൗഡിന് പകരക്കാരനായി ക്രീസിലെത്തിയ വാസ് ഡീ ലീഡെ 25 പന്തില്‍ 18 റണ്‍സുമായി മടങ്ങി. 16-ാം ഓവറില്‍ താരത്തെ രച്ചിന്‍ രവീന്ദ്ര ട്രെന്റ് ബോള്‍ട്ടിന്റെ കൈകളിലെത്തിച്ചു. പിന്നാലെയിറങ്ങിയ തേജാ നിഡമാനുരുവിനെ (26 പന്തില്‍ 21 റണ്‍സ്) ലോക്കി ഫെര്‍ഗ്യൂസണ്‍ റണ്ണൗട്ടാക്കി.

 

Top