ട്വന്റി 20 ലോകകപ്പിന് മുമ്പ് സ്റ്റീവ് സ്മിത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മിച്ചല്‍ ജോണ്‍സണ്‍

സിഡ്നി: ട്വന്റി 20 ലോകകപ്പിന് മുമ്പ് ഓസ്‌ട്രേലിയന്‍ ബാറ്റര്‍ സ്റ്റീവ് സ്മിത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ പേസര്‍ മിച്ചല്‍ ജോണ്‍സണ്‍. വിവിധ ട്വന്റി 20 ലീഗുകള്‍ കളിക്കാന്‍ മാത്രം താല്‍പര്യപ്പെടുന്ന സ്മിത്ത് രാജ്യാന്തര ട്വന്റി 20ക്ക് പറ്റിയ താരമല്ല എന്നാണ് ജോണ്‍സന്റെ വിമര്‍ശനം. ഓസ്ട്രേലിയ സ്മിത്തിനെ വിവിധ ബാറ്റിംഗ് പൊസിഷനുകളില്‍ കളിപ്പിച്ചിട്ട് എന്തായി എന്ന് മിച്ചല്‍ ജോണ്‍സണ്‍ ചോദിച്ചു.

അതേസമയം ടി20 ലോകകപ്പില്‍ ഓപ്പണറാവാം എന്ന കാര്യത്തില്‍ സ്റ്റീവ് സ്മിത്തിന് പോലും ഉറപ്പില്ല. ഡേവിഡ് വാര്‍ണര്‍, ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ് എന്നിവരാണ് ഓസീസിന്റെ ടോപ് ത്രീയിലുള്ളത്. അതിനാല്‍ ഓപ്പണറാവാന്‍ കഴിയുമോ എന്ന് വ്യക്തമല്ല എന്നുമാണ് സ്റ്റീവ് സ്മിത്ത് പറഞ്ഞത്. ടെസ്റ്റ് ക്രിക്കറ്റിലെ മാസ്റ്റര്‍ ബാറ്ററായി പേരെടുത്തപ്പോഴും രാജ്യാന്തര ടി20യില്‍ 67 മത്സരങ്ങളില്‍ 24.86 ബാറ്റിംഗ് ശരാശരിയില്‍ 1094 റണ്‍സാണ് സ്മിത്തിനുള്ളത്. അഞ്ച് അര്‍ധസെഞ്ചുറികളാണ് സ്മിത്തിന്റെ പേരിനൊപ്പമുള്ളത്. സമീപകാലത്ത് ടി20യില്‍ ഒട്ടും ശോഭിക്കാന്‍ സ്റ്റീവ് സ്മിത്തിനായിരുന്നില്ല.

‘രാജ്യാന്തര ട്വന്റി 20 മിച്ചല്‍ ജോണ്‍സണ്‍ കളിക്കേണ്ടതുണ്ടോ? ടെസ്റ്റ് കരിയര്‍ അവസാനിച്ച ശേഷം ലോകത്തെ ചില ലീഗുകളില്‍ കളിക്കാന്‍ മാത്രമാണ് സ്റ്റീവ് സ്മിത്ത് താല്‍പര്യപ്പെടുന്നത്. അതിനായി ലോകകപ്പില്‍ കളിച്ച് അവകാശവാദം ഉന്നയിക്കാനാണ് സ്മിത്ത് ശ്രമിക്കുന്നത്. വെടിക്കെട്ട് വീരന്‍മാരുള്ള ഓസീസ് ടീമില്‍ ഓപ്പണറുടെ സ്ഥാനം മാത്രമാണ് ടീമില്‍ സ്മിത്തിന് മുന്നിലുള്ളത്. എന്നാല്‍ ആ സ്ഥാനത്ത് മികച്ച സ്‌കോര്‍ കണ്ടെത്തുകയും സ്ഥിരത കാട്ടുകയും സ്മിത്ത് വേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ലോകകപ്പ് സ്‌ക്വാഡിലേക്ക് സ്മിത്തിനെ പരിഗണിക്കാവൂ’ എന്നും മിച്ചല്‍ ജോണ്‍സണ്‍ പറഞ്ഞു.

Top