കടലില്‍ കാണാതായി രണ്ട് ആഴ്ചയോളം;യുവാവിനെ ചങ്ങാടത്തില്‍ കണ്ടെത്തി

വാഷിംഗ്ടണ്‍: കടലില്‍ കാണാതായി രണ്ട് ആഴ്ചയോളം പിന്നിട്ട ശേഷം യുവാവിനെ ചങ്ങാടത്തില്‍ കണ്ടെത്തി. കോസ്റ്റ് ഗാര്‍ഡ് അടക്കമുള്ളവര്‍ യുവാവിന് വേണ്ടിയുള്ള തെരച്ചില്‍ അവസാനിപ്പിച്ചതിന് പിന്നാലെയാണ് ലൈഫ് റാഫ്റ്റില്‍ ഒഴുകി നടക്കുന്ന നിലയില്‍ യുവാവിനെ ഒരു കപ്പല്‍ ജീവനക്കാര്‍ കണ്ടെത്തിയത്. അമേരിക്കയിലെ വാഷിംഗ്ടണ്‍ സംസ്ഥാനത്തെ കേപ് ഫ്‌ലാറ്റെറിയിലാണ് യുവാവിനെ കണ്ടെത്തിയത്.

വ്യാഴാഴ്ച ഒഴുകി നടക്കുന്ന ഒരു ലൈഫ് റാഫ്റ്റിലാണ് അവശ നിലയിലായ യുവാവിനെ ഈ മേഖലയിലെ നീങ്ങിയ കപ്പല്‍ ജീവനക്കാര്‍ കണ്ടെത്തിയത്. ജീവനക്കാര്‍ നല്‍കിയ വിവരം അനുസരിച്ച് കോസ്റ്റ് ഗാര്‍ഡ് ഇയാളെ രക്ഷിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ആളിനേക്കുറിച്ചും ഇവര്‍ പോയ ബോട്ടിനേക്കുറിച്ചും ഇനിയും വിവരം ലഭ്യമായിട്ടില്ല.

ഈ യുവാവിനും ഒപ്പം കാണാതായ മറ്റൊരാള്‍ക്കുമായുള്ള തെരച്ചില്‍ അധികൃതര്‍ രണ്ട് ദിവസം മുന്‍പാണ് അവസാനിപ്പിച്ചത്. വാഷിംഗ്ടണിലെ ഗ്രേ ഹാര്‍ബറില്‍ നിന്ന് ഒക്ടോബര്‍ 10നാണ് ഇവര്‍ ഈവനിംഗ് എന്ന ബോട്ടില്‍ കടലിലേക്ക് പുറപ്പെട്ടത്. ഒക്ടോബര്‍ 15നായിരുന്നു ഇവര്‍ തിരികെ എത്തേണ്ടിയിരുന്നത്. തിരികെ എത്താതെ വന്നതോടെ കോസ്റ്റ് ഗാര്‍ഡ് പരിശോധന ആരംഭിച്ചിരുന്നു. പസഫിക് സമുദ്രത്തിന്റെ വടക്ക് പടിഞ്ഞാറന്‍ മേഖലയില്‍ 14000 സ്‌ക്വയര്‍ മൈല്‍ ദൂരത്തിലധികം തെരച്ചില്‍ നടത്തിയിട്ടും ബോട്ടിനേയും ബോട്ടിലുണ്ടായിരുന്നവരേയും കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ കോസ്റ്റ് ഗാര്‍ഡ് ഇവര്‍ക്കായുള്ള തെരച്ചില്‍ അവസാനിപ്പിച്ചിരുന്നു.

 

Top