mishel shaji death friend’s statement

കൊച്ചി: കായലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ട മിഷേല്‍ ഷാജിയെ ക്രോണിന്‍ ഉപദ്രവിച്ചിട്ടുണ്ടെന്ന് സുഹൃത്തിന്റെ മൊഴി.

കേരളത്തിനു പുറത്തു പഠിക്കുന്ന മിഷേലിന്റെ ഉറ്റ സുഹൃത്താണ് പൊലീസിന് ഫോണിലൂടെ മൊഴി നല്‍കിയത്.

എല്ലാം തുറന്നു സംസാരിക്കുന്ന മിഷേല്‍, സംഭവ ദിവസം ക്രോണിനുമായി വഴക്കുണ്ടായെന്നു പറഞ്ഞിട്ടില്ല. മിഷേലിനെ ക്രോണിന്‍ ഇതിലും വലിയ മാനസിക സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. സ്വയം ജീവനൊടുക്കണമെങ്കില്‍ അന്ന് ആകാമായിരുന്നുവെന്നും സുഹൃത്ത് പറഞ്ഞു.

മുമ്പ് എറണാകുളത്ത് പഠിച്ചു കൊണ്ടിരുന്നപ്പോള്‍ ഒരു ദിവസം ക്രോണിന്‍ കാണാന്‍ വന്നിരുന്നു. എന്തോ വഴക്കിട്ട ശേഷമായിരുന്നു അന്ന് ക്രോണിന്‍ വന്നത്. ഫോണില്‍ വിളിച്ചിട്ട് എടുത്തില്ല. ആ ദേഷ്യത്തിലാണ് കാണാന്‍ വന്നതെന്നും പറഞ്ഞു. അന്നൊക്കെ ക്രോണിന്‍ മിഷേലിനെ ഉപദ്രവിച്ചിരുന്നു. അതൊന്നും അന്ന് വലിയ പ്രശ്‌നം ആക്കാതിരുന്നവള്‍ ഇപ്പോള്‍ അതിനെ പ്രശ്‌നമാക്കുമോയെന്നും ചോദിക്കുന്നു.

പള്ളിയില്‍ പോയപ്പോള്‍ ബാഗുമായിട്ടാണ് അവള്‍ പോയത്. അങ്ങിനെ ആത്മഹത്യ ചെയ്യാന്‍ പോയ ആള്‍ ബാഗു കൊണ്ടുപോകുമോയെന്നും സാധാരണ പള്ളിയില്‍ പോയി പ്രാര്‍ത്ഥിച്ചു കഴിയുമ്പോള്‍ പുറത്തിറങ്ങി കരയാറുള്ള അവള്‍ ഇത്തവണ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. 27 ന് താന്‍ എത്തുമ്പോള്‍ കാണാമെന്നും പറഞ്ഞിരുന്നു. മരിക്കാന്‍ പോകുന്ന ഒരാള്‍ അങ്ങിനെ പറയുമോയെന്നും ചോദിക്കുന്നു.

മിഷേലിന്റെ ഫോണ്‍ വിളികളെ അടിസ്ഥാനമാക്കിയാണു പൊലീസ് ഈ സുഹൃത്തിന്റെ മൊഴിയെടുത്തത്. ക്രൈംബ്രാഞ്ചും ഈ സുഹൃത്തിന്റെ മൊഴി രേഖപ്പെടുത്തും.

Top