നാഗസാക്കിയുടെ ദൗർഭാഗ്യം; കൊക്കൂറ നഗരത്തെ രക്ഷിച്ചത് പുകമേഘം, പിന്നിൽ തൊഴിലാളികൾ

ലോകമെമ്പാടുമുള്ള സിനിമാപ്രേമികളുടെ ആരാധനാപാത്രമാണ് ക്രിസ്റ്റഫർ നോളൻ. ഇൻസെപ്ഷൻ, പ്രസ്റ്റീജ്, ഇന്റർസ്റ്റെല്ലാർ, ടെനറ്റ്, ഡാർക്നൈറ്റ് ട്രൈലജി തുടങ്ങിയ മാസ്മരിക ചിത്രങ്ങളൊരുക്കിയ സംവിധായകൻ. ശാസ്ത്രത്തെ ഒരുപാടിഷ്ടപ്പെടുന്ന നോളന്റെ ചിത്രം ‘ഓപ്പൺഹൈമർ’ അഭ്രപാളികളിലെത്തി. പേരു സൂചിപ്പിക്കുന്നതു പോലെ ആറ്റംബോംബിന്റെ പിതാവെന്ന് അറിയപ്പെടുന്ന ശാസ്ത്രജ്ഞൻ ജെ.റോബർട്ട് ഓപ്പൺഹൈമറിന്റെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. ഓഗസ്റ്റിൽ ജപ്പാനിലെ ആണവാക്രമണത്തിന്റെ വാർഷികം കൂടിയായതിനാൽ വലിയ ചർച്ചകളാണ് ആണവ നടപടിയെക്കുറിച്ച് ചിത്രം ഉയർത്തി വിട്ടത്.

ലോകത്തെ ആദ്യ ആണവാക്രമണം ഹിരോഷിമ നഗരത്തിലായിരുന്നു. ഹിരോഷിമയെ വെണ്ണീറാക്കിക്കൊണ്ട് ലിറ്റിൽ ബോയ് എന്ന അണുബോംബ് അവിടെ വീണു. ഈ സംഭവത്തിനു ശേഷം രണ്ടു ദിവസം കഴിഞ്ഞ് ഓഗസ്റ്റ് ഒൻപതിനാണു നാഗസാക്കിയിൽ ഫാറ്റ് ബോയ് എന്ന ബോംബ് വീണത്. ഒരു ലക്ഷത്തോളം ആളുകൾ നഗരത്തിൽ കൊല്ലപ്പെട്ടു. ബോക്സ്കാർ എന്ന അമേരിക്കൻ ബി29 യുദ്ധവിമാനമാണ് നാഗസാക്കിക്കു മുകളിൽ ഫാറ്റ് ബോയ് ബോംബുമായി എത്തിയത്. എന്നാൽ നിർഭാഗ്യം കൊണ്ടാണ് നാഗസാക്കിയിലെ ജനങ്ങൾക്ക് ഈ ദുർവിധി വന്നത്.

യഥാർഥത്തിൽ യുഎസ് ബോംബിടാൻ ഉദ്ദേശിച്ചിരുന്ന നഗരം വേറെയായിരുന്നു. ജപ്പാനിലെ ക്യൂഷു ദ്വീപിന്റെ വടക്കൻ മുനമ്പിലുള്ള കൊക്കൂറ എന്ന നഗരമാണ് യുഎസ് ലക്ഷ്യമിട്ടത്.എന്നാൽ കൊക്കൂറാ നഗരത്തിനെ അന്ന് ഭാഗ്യം മോശം കാലാവസ്ഥയുടെ രൂപത്തിൽ തുണച്ചു. കൊക്കൂറയുടെ ഭാഗ്യം നാഗസാക്കിയുടെ ദൗർഭാഗ്യമായി മാറി.ഓഗസ്റ്റ് 9 രാവിലെ കൊക്കൂറാ നഗരത്തിനെ ലക്ഷ്യം വച്ച് യുഎസ് പോർവിമാനങ്ങൾ പറന്നുപൊങ്ങിയതാണ്. ജപ്പാന്റെ ഒട്ടേറെ ആയുധപ്പുരകളും സൈനിക ബാരക്കുകളും കൊക്കൂറയിൽ സ്ഥിതി ചെയ്യുന്നതിനാൽ ഈ നഗരം തകർത്താൻ യുഎസിന് പ്രത്യേക താൽപര്യമുണ്ടായിരുന്നു.

ഫാറ്റ്ബോയ് ബോംബും വഹിച്ചെത്തിയ ബോക്സ്കാറിന് പക്ഷേ മേഘാവൃതവും മൂടിയതുമായ ആകാശം കാരണം കൊക്കൂറയുടെ വ്യോമമേഖലയിലേക്കു പ്രവേശിക്കാനായില്ല. പലതവണ വട്ടംചുറ്റിപറന്നെങ്കിലും നഗരത്തിലേക്കു കടക്കാൻ അമേരിക്കൻ വിമാനങ്ങൾക്കായില്ല. ഇതിനെക്കുറിച്ച് മറ്റൊരു കഥയും പ്രചാരത്തിലുണ്ട്. 2014ൽ ജാപ്പനീസ് മാധ്യമമായ മൈനിചി ഒരു അഭിമുഖം പുറത്തുവിട്ടു.

അതു പറയുന്നത് പ്രകാരം, അന്നേദിനത്തിൽ നഗരത്തിനു മുകളിൽ കുന്നുകൂടിയ മേഘം സ്വാഭാവികമായിരുന്നില്ല. മറിച്ച് കൊക്കൂറ നഗരത്തിലെ സ്റ്റീൽ പ്ലാന്റുകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ കൽക്കരി കത്തിച്ച് വലിയ പുകമേഘം സൃഷ്ടിക്കുകയായിരുന്നത്രേ. തൊട്ടുമുൻപുള്ള ദിവസങ്ങളിലൊന്നിൽ ഹിരോഷിമയിൽ അണുബോംബ് വീണതിനാൽ ജപ്പാനിലെ മറ്റു നഗരങ്ങളും കടുത്ത ഭീതിയിലും ആശങ്കയിലുമായിരുന്നു.

കൊക്കൂറയിലേക്കു കടക്കാൻ കുറേ ശ്രമിച്ചിട്ടും നടക്കാതെ വന്നതോടെ ബോക്സ്കാറിന്റെ പൈലറ്റായ മേജർ ചാൾസ് സ്വീനി വിമാനം തിരിക്കുകയും ക്യൂഷുവിന്റെ പടിഞ്ഞാറൻ തീരത്തുള്ള നാഗസാക്കി നഗരം ലക്ഷ്യം വച്ചു പറക്കുകയും ചെയ്തു. നാഗസാക്കി അന്ന് ജപ്പാന്റെ പ്രധാന വ്യാവസായിക നഗരമാണ്. ജപ്പാൻ നാവികസേനയ്ക്ക് ഉപയോഗിക്കാനുള്ള ടോർപിഡോകൾ നിർമിച്ചിരുന്നതും ഇവിടെയാണ്. ഒട്ടേറെ നിർമാണശാലകളും പ്രധാന ഷിപ്യാഡും കോളജുകളും മറ്റും ഇവിടെയുണ്ടായിരുന്നു.

നാഗസാക്കിയിലും കാർമേഘങ്ങളുണ്ടായിരുന്നെങ്കിലും ഇടയ്ക്കുണ്ടായ തെളിഞ്ഞ ആകാശം യുഎസ് എയർഫോഴ്സിനു പിന്തുണയേകി.ലിറ്റിൽ ബോയിയെ പോലെ ഫാറ്റ്മാനും ജപ്പാന്റെ ഭൂമിയിലേക്കു വീണു. പ്ലൂട്ടോണിയം ബോംബായ ഫാറ്റ്മാന് സ്ഫോടകശേഷി കൂടുതലായിരുന്നു. വൻസ്ഫോടനം നാഗസാക്കിയിൽ നടന്നു.മുക്കാൽ ലക്ഷത്തോളം പേർ തൽക്ഷണം മരിച്ചു. കോളജുകളും ആരാധനാലയങ്ങളും വ്യവസായ ശാലകളും ചാരമായി.ഇന്ന് നാഗസാക്കി ഒരു വൻനഗരമാണ്. നാലരലക്ഷത്തോളം ആളുകൾ ഇവിടെ താമസിക്കുന്നു. കൊക്കൂറ ഇന്ന് കിറ്റാക്യൂഷു എന്ന വൻനഗരത്തിന്റെ ഭാഗമാണ്.

 

Top