ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്; തന്റെ അഭിപ്രായം തെറ്റായി വ്യാഖ്യാനിച്ചെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ന്യൂനപക്ഷ സ്‌കോളര്‍ഷിപ് വിഷയത്തില്‍ തന്റെ അഭിപ്രായം തെറ്റായി വ്യാഖ്യാനിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. അഭിപ്രായം മാറ്റേണ്ടതോ, മയപ്പെടുത്തേണ്ടതോ ഇല്ല. മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചു. കോണ്‍ഗ്രസ്-മുസ്ലിം ലീഗ് ഭിന്നതയില്ല. തര്‍ക്കമുള്ളത് എല്‍ഡിഎഫില്‍ ആണ്. സ്‌കോളര്‍ഷിപ്പിന് നിലവിലെ സ്‌കീം നിലനിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിലവില്‍ കൊടുത്തു കൊണ്ടിരിക്കുന്ന സ്‌കോളര്‍ഷിപ്പുകള്‍ തുടരണമെന്ന ഫോര്‍മുലയാണ് യുഡിഎഫ് നിര്‍ദേശിച്ചത്. മുസ്ലിം സമുദായത്തിന് സ്‌കോളര്‍ഷിപ് നല്‍കുന്നതിനു വേണ്ടിയുള്ള പ്രത്യേക സ്‌കീം ആയിരുന്നു സച്ചാര്‍ കമ്മിറ്റി മുന്നോട്ടുവച്ചത്. ഇതു നിലനിര്‍ത്തി മറ്റൊരു സ്‌കീം ഉണ്ടാക്കി മറ്റു ന്യൂനപക്ഷങ്ങള്‍ക്കും സ്‌കോളര്‍ഷിപ് നല്‍കണമെന്നാണ് യുഡിഎഫ് ഫോര്‍മുലയിലെ ആവശ്യം.

നേരത്തേയുണ്ടായിരുന്ന സ്‌കോളര്‍ഷിപ്പുകളുടെ എണ്ണത്തില്‍ കുറവ് വരുത്തില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ മുസ്ലീങ്ങള്‍ക്കുള്ള പ്രത്യേക സ്‌കീം സര്‍ക്കാര്‍ ഒഴിവാക്കി. ഈ പരാതിയാണ് മുസ്ലിം ലീഗും ഉന്നയിക്കുന്നത്. ഇക്കാര്യം സര്‍ക്കാര്‍ പരിഗണിക്കണമെന്നു തന്നെയാണ് കഴിഞ്ഞ ദിവസവും ആവശ്യപ്പെട്ടത്. നിലവിലെ സ്‌കോളര്‍ഷിപ്പുകളുടെ എണ്ണത്തില്‍ കുറവ് വരുത്തില്ലെന്ന സര്‍ക്കാര്‍ തീരുമാനത്തിലൂടെ യുഡിഎഫ് മുന്നോട്ടു വച്ച ഫോര്‍മുല ഭാഗികമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. അതിനെ സ്വാഗതം ചെയ്യുന്നു.

എന്നാല്‍, മുസ്ലിംകള്‍ക്കു വേണ്ടിയുള്ള പ്രത്യേക സ്‌കീം നിലനിര്‍ത്തണമെന്ന ആവശ്യം അംഗീകരിച്ചിട്ടില്ല. ഇക്കാര്യം സര്‍ക്കാരിനോട് ആവശ്യപ്പെടും. വിഷയത്തില്‍ കോണ്‍ഗ്രസും ലീഗും തമ്മില്‍ ഒരു ഭിന്നതയുമില്ല. ഒറ്റക്കെട്ടായാണ് മുന്നോട്ടുപോകുന്നത്. യുഡിഎഫിനും ഒരേ നിലപാടാണ്. എല്‍ഡിഎഫിലാണ് ഇക്കാര്യത്തില്‍ ഭിന്നതയുള്ളതെന്നും അദ്ദേഹം പറഞ്ഞു.

 

Top