റായ്‌പൂർ: കൂട്ടബലാത്സംഗത്തിനിരയായതിനെത്തുടർന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേസെടുക്കാന്‍ വിസമ്മതിച്ച പൊലീസ്. ഒടുവിൽ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പൊലീസിന്റെ നിസ്സംഗതക്കെതിരെ പിതാവ് ആത്മഹത്യാ ശ്രമം നടത്തിയതോടെയാണ് പ്രതികള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഏഴംഗ സംഘമാണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്തത് . ശേഷം ജൂലൈ 20നാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്.
തൊട്ടടുത്ത ഗ്രാമത്തിൽ വിവാഹാഘോഷത്തില്‍ പങ്കെടുക്കാന്‍ പോയ പെൺകുട്ടിയെ ഏഴംഗ സംഘം തട്ടിക്കൊണ്ടു പോകുകയും കാട്ടില്‍ വച്ച് കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു. മദ്യപിച്ചെത്തിയ രണ്ടു പേരാണ് പെൺകുട്ടിയെ കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്. എന്നാൽ കാട്ടിൽ 5 പേർ കൂടിയുണ്ടായിരുന്നു . ഇവർ 7 പേരും ചേർന്ന് മണിക്കൂറുകളോളമാണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്തതെന്നാണ് ഐജി പി സുന്ദര്‍രാജ് വ്യക്തമാക്കിയത്.
ബലാത്സംഗ വിവരം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നു എന്ന് പെൺകുട്ടി സുഹൃത്തിനോട് പറഞ്ഞിരുന്നു . തുടർന്ന് ജൂലൈ 20 ന് പെണ്‍കുട്ടി ആത്മഹത്യ ചെയ്തുവെന്നും പൊലീസ് കൂട്ടിച്ചേർത്തു. പെണ്‍കുട്ടി മരിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് സുഹൃത്ത് കുടുംബത്തോട് പെണ്‍കുട്ടി ബലാത്സംഗം നേരിട്ട വിവരം പറയുന്നത്. പെണ്‍കുട്ടിയുടെ മരണത്തില്‍ കേസെടുത്ത പൊലീസ് ഏഴ് പ്രതികള്‍ക്കുമായി തിരച്ചില്‍ ആരംഭിച്ചിരിക്കുകയാണ്.