ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചത് കൂട്ടബലാത്സംഗം മൂലമെന്ന് പരാതി, തൃണമൂല്‍ നേതാവിന്റെ മകനെ അറസ്റ്റു ചെയ്തു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചത് കൂട്ടബലാത്സംഗത്തെ തുടര്‍ന്നാണെന്ന് കുടുംബത്തിന്റെ പരാതി. നാദിയ ജില്ലയിലെ പെണ്‍കുട്ടിയുടെ മരണത്തിലാണ് കുടുംബം പരാതിയുമായി രംഗത്തെത്തിയത്. പഞ്ചായത്ത് അംഗമായ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ മകനാണ് കേസില്‍ മുഖ്യപ്രതിയെന്നും ഇയാളുടെ ജന്മദിനാഘോഷത്തിനിടെയാണ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായതെന്നും കുടുംബം ആരോപിച്ചു.

സംഭവം വിവാദമായതോടെ തൃണമൂല്‍ നേതാവിന്റെ മകനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസില്‍ വിശദമായ അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.

ശനിയാഴ്ചയാണ് തൃണമൂല്‍ നേതാവിന്റെ മകനെതിരേ പെണ്‍കുട്ടിയുടെ കുടുംബം പോലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ തിങ്കളാഴ്ച ഇയാളുടെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാനായി പെണ്‍കുട്ടി തൃണമൂല്‍ നേതാവിന്റെ വീട്ടില്‍ പോയിരുന്നു. എന്നാല്‍ അവശയായ നിലയിലാണ് പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തിയതെന്നും ആശുപത്രിയില്‍ എത്തിക്കും മുമ്പേ മരിച്ചെന്നുമാണ് പരാതിയില്‍ പറയുന്നത്. പെണ്‍കുട്ടിക്ക് അമിതമായ രക്തസ്രാവമുണ്ടായിരുന്നതായും കടുത്ത വയറുവേദന അനുഭവപ്പെട്ടിരുന്നതായും പരാതിയിലുണ്ട്.

Top