സംഘപരിവാര്‍ കൊറോണയെക്കാള്‍ മാരകം; ഇവര്‍ പരിഷ്‌കൃത ലോകത്തിന് അപമാനം

ടോവിനോ നായകനാകുന്ന മിന്നല്‍ മുരളി എന്ന സിനിമയുടെ സെറ്റ് തകര്‍ത്ത സംഭവം സംഘപരിവാറിന്റെ അസഹിഷ്ണുതയുടെ ഒടുവിലത്തെ ഉദാഹരണമാണെന്ന് ഡിവൈഎഫ്‌ഐ. ഇത് ഒടുവിലത്തേതാകാന്‍ കേരളം ഒറ്റക്കെട്ടായി ഈ ഭീകരസംഘത്തിനെതിരെ അണിനിരക്കണം. കൊറോണയെക്കാള്‍ അപകടകരമാണ് വെറുപ്പിന്റെ സംഘപരിവാര്‍ രാഷ്ട്രീയമെന്നും ഡിവൈഎഫ്‌ഐ പറഞ്ഞു.

വിദ്വേഷത്തിന്റെ വിത്ത് വിതച്ച് രാഷ്ട്രീയ നേട്ടത്തിന് ശ്രമിക്കുകയാണ്. സിനിമാ സെറ്റ് മറ്റൊരു മതത്തിന്റെ ആരാധനാലയമാണ് എന്ന് ആരോപിച്ചായിരുന്നു സംഘപരിവാര്‍ താണ്ഡവമെന്നും അവര്‍ ആരോപിച്ചു.

കോവിഡ് 19വൈറസിനെതിരെ ഒരേ മനസ്സോടെ പ്രതിരോധം തീര്‍ക്കേണ്ട സമയത്തു പോലും ആയുധമെടുത്തു വര്‍ഗീയ മുതലെടുപ്പിന് ശ്രമിക്കുന്ന സംഘപരിവാര്‍ പരിഷ്‌കൃത ലോകത്തിന് അപമാനമാണ്. ആര്‍എസ്എസ് മുന്നോട്ട് വയ്ക്കുന്ന തീവ്ര വര്‍ഗീയ രാഷ്ട്രീയമാണ് ഇത്തരം അപകടകരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതെന്നും ഡി.വൈ.എഫ്.ഐ ആഞ്ഞടിച്ചു.

പല പേരുകളിലാണ് ഇക്കൂട്ടര്‍ പ്രത്യക്ഷപ്പെടുന്നത്. പൊതുസമൂഹത്തിന് മുന്നില്‍ ‘തള്ളിപ്പറയല്‍’ നാടകത്തിന് ഒരു സ്‌പെയ്‌സ് എപ്പോഴും ആര്‍എസ്എസ് സൂക്ഷിക്കും. സിനിമാസെറ്റ് തകര്‍ത്ത സംഭവത്തിലും ഇതേ രീതിയാണ് ഇപ്പോള്‍ പ്രകടമാകുന്നത്. ആസൂത്രിതമാണ് ഇത്തരം ‘തള്ളിപ്പറച്ചിലുകള്‍’.സംഘപരിവാര്‍ വിഭാവനം ചെയ്യുന്ന, പരസ്യമായി ഉത്തരേന്ത്യയില്‍ ചെയ്തു കൊണ്ടിരിക്കുന്ന വര്‍ഗീയ രാഷ്ട്രീയം തന്നെയാണ് സിനിമാ സെറ്റ് തകര്‍ത്ത സംഭവത്തിലും പ്രകടമാകുന്നതെന്നും അവര്‍ ആരോപിച്ചു.

ബിജെപി, ആര്‍എസ്എസ് വേദി പങ്കിടുന്ന ചുരുക്കം ചില സിനിമാ പ്രവര്‍ത്തകര്‍ നമ്മുടെ നാട്ടിലുണ്ട്. സംഘപരിവാറിനോട് അടുപ്പം കാണിക്കുന്ന ചിലര്‍. അത്തരക്കാര്‍ ഇനിയെങ്കിലും അപകടം തിരിച്ചറിയണം. വിവിധ പേരുകളില്‍ പ്രത്യക്ഷപ്പെടുന്നത് പോലെ തന്നെയാണ്, ചലച്ചിത്ര രംഗത്തുള്ള ചിലരെ ഉപയോഗിച്ച് തങ്ങളുടെ വികലമായ രാഷ്ട്രീയ മുഖത്തിന് മറയിടാന്‍ ശ്രമിക്കുന്നതെന്നും ഡി.വൈ.എഫ്.ഐ കൂട്ടിച്ചേര്‍ത്തു.

സിനിമാ പ്രവര്‍ത്തകര്‍ക്ക് പൂര്‍ണ പിന്തുണ ഡിവൈഎഫ്‌ഐ വാഗ്ദാനം ചെയ്യുന്നുവെന്നും സെറ്റ് പുനര്‍ നിര്‍മിച്ചാല്‍ എല്ലാ സംരക്ഷണവും നല്കാന്‍ കേരളത്തിന്റെ മതേതര യവ്വനം തയാറാകുമെന്നും അവര്‍ വ്യക്തമാക്കി.

അന്യ മത സ്പര്‍ദ്ധയോടെ അക്രമം നടത്തിയ ഈ ഭീകര സംഘത്തിനെതിരെ ശ്കതമായ നിയമ നടപടി സ്വീകരിക്കണം. ഭയരഹിതമായ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ട ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ സുരക്ഷ ഉറപ്പാക്കണമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Top