മന്ത്രിപദം; ഗണേഷിനും ആന്റണി രാജുവിനും സാധ്യത

തിരുവനന്തപുരം: ഘടകകക്ഷികളുമായി ഒന്നാം വട്ട ചര്‍ച്ച പൂര്‍ത്തിയാക്കിയ സി.പി.എം. ഒരു തീരുമാനത്തിലേക്ക് എത്തുന്നു. ഇനി കേരള നിയമസഭയില്‍ 21 അംഗ മന്ത്രിസഭയായിരിക്കും അധികാരമേല്‍ക്കുക. ആറു ഘടകകക്ഷികള്‍ക്ക് ഒരു എം.എല്‍.എ.മാര്‍ മാത്രമുള്ളതിനാല്‍ കേരള കോണ്‍ഗ്രസ് ബിയില്‍നിന്ന് കെ.ബി. ഗണേഷ്‌കുമാറിനെയും, ജനാധിപത്യ കേരള കോണ്‍ഗ്രസില്‍നിന്ന് ആന്റണി രാജുവിനെയും മന്ത്രിമാരാക്കാനുള്ള തീരുമാനത്തിലേക്കാണ് മുന്നണിനേതൃത്വം നീങ്ങുന്നത്.

എന്‍.എസ്.എസും എല്‍.ഡി.എഫും തമ്മില്‍ അകന്നുനില്‍ക്കുന്നതുകൂടി കണക്കിലെടുത്താണ് ഗണേഷ്‌കുമാറിനെ മന്ത്രിസ്ഥാനത്തേക്കു പരിഗണിക്കുന്നത്. അച്ഛന്‍ ആര്‍. ബാലകൃഷ്ണപിള്ളയുടെ പാതയില്‍ ഗണേഷ് കുമാറും എന്‍.എസ്.എസ്. ഭാരവാഹിയായിരുന്നു. ഗണേഷിനെ മന്ത്രിയാക്കുന്നത് എന്‍.എസ്.എസിനുകൂടിയുള്ള സന്ദേശമായി കാണാമെന്നാണ് വിലയിരുത്തല്‍. ആഴക്കടല്‍ മീന്‍പിടിത്ത കരാര്‍ പ്രതിപക്ഷം വലിയ ആരോപണമായി ഉയര്‍ത്തിയെങ്കിലും ലത്തീന്‍ കത്തോലിക്കാ സഭ ഇടതുമുന്നണിയെ കൈവിടാഞ്ഞത് ആന്റണി രാജുവിനെ പരിഗണിക്കാന്‍ കാരണമാകുന്നു. ഇതുവഴി ലത്തീന്‍ കത്തോലിക്കാ പ്രാതിനിധ്യവും ഉറപ്പാകും.

മറ്റുള്ള ഘടകകക്ഷികള്‍ക്ക് ഊഴംവെച്ച് മന്ത്രിപദം പങ്കിടണമോയെന്ന കാര്യത്തില്‍ അന്തിമധാരണയായിട്ടില്ല. എല്ലാ ഘടകകക്ഷികളുമായുള്ള ചര്‍ച്ചയുടെ വിശദാംശങ്ങള്‍ സി.പി.എം. നേതൃത്വം സി.പി.ഐ. നേതൃത്വത്തെയും അറിയിച്ചുപോരുന്നു.സ്പീക്കര്‍ സി.പി.എം. അംഗം തന്നെയാകും. സി.പി.എം.12, സി.പി.ഐ. 4, കേരള കോണ്‍ഗ്രസ് (എം)1, ജെ.ഡി.എസ്.1, എന്‍.സി.പി.1 എന്നിങ്ങനെയാണ് ഏകാംഗ കക്ഷികളെ ഒഴിച്ചുള്ള മന്ത്രിപദ വിഹിതമെന്നാണു സൂചന.

Top