സി.ആര്‍.പി.സി നിയമത്തില്‍ ഇളവ് തേടിക്കൊണ്ട് വനിതാ ശിശുക്ഷേമ മന്ത്രാലയം

maneka ghandi

ന്യൂഡല്‍ഹി: സി.ആര്‍.പി.സി നിയമത്തില്‍ ഇളവ് തേടിക്കൊണ്ട് വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. സി.ആര്‍.പി.സി 435എ വകുപ്പില്‍ മാറ്റം വരുത്തുന്നതിനാണ് ശുപാര്‍ശ നല്‍കിയിരിക്കുന്നത്. ഏറ്റവും കൂടിയ ശിക്ഷയുടെ പകുതിയും അനുഭവിച്ചു തീര്‍ന്നശേഷം മാത്രമേ ജാമ്യം അനുവദിക്കാവൂവെന്നാണ് ഈ വകുപ്പ് അനുശാസിക്കുന്നത്.

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിചാരണയിലിരിക്കുന്ന വനിതാ തടവുകാര്‍ക്ക് ജാമ്യമനുവദിക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാറിന്റെ പരിഗണനയിലാണ്. വിചാരാണത്തടവുകാരായ വനിതാ കുറ്റവാളികള്‍ അവരുടെ ശിക്ഷയുടെ മൂന്നിലൊരു ഭാഗവും വിധി വരുന്നതിന് മുമ്പു തന്നെ അനുഭവിച്ച് തീരുന്നതിനാലാണ് ഇവര്‍ക്ക് ജാമ്യം അനുവദിക്കുന്നതിനുള്ള വഴി തേടുന്നതെന്ന് വനിതാ ശിശുക്ഷേമ മന്ത്രാലയം അറിയിച്ചു.

നവജാതശിശുക്കളുടെ അമ്മമാരായ തടവുപുള്ളികള്‍ക്ക് പ്രത്യേക താമസം, കുട്ടികളെ കാണാന്‍ വനിതാ തടവുകാര്‍ക്ക് അവസരം, സ്വകാര്യമായ നിയമ സഹായം, വോട്ടവകാശം എന്നീ ശുപാര്‍ശകളും റിപ്പോര്‍ട്ടിലുണ്ട്. ഇവ കൂടാതെ 134 ഓളം ശിപാര്‍ശകളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

തടവിലുള്ള സ്ത്രീകളുടെ ജീവിതനിലവാരം ഉയര്‍ത്തുക, ഗര്‍ഭിണികളുടെ പ്രശ്‌നങ്ങളും പ്രസവ സംബന്ധമായ പ്രശ്‌നങ്ങളും പരിഹരിക്കുക, മാനസികാരോഗ്യം, നിയമസഹായം, ശിക്ഷാ കാലാവധി കഴിഞ്ഞുള്ള പുനരധിവാസം എന്നീ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണണമെന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.

Top