വ്യാപാരയുദ്ധം സമ്പദ്ഘടനയുടെ ആത്മ വിശ്വാസം തകര്‍ക്കുന്നതാണെന്ന് ചൈന

അമേരിക്ക: അമേരിക്ക ആരംഭിച്ച വ്യാപാര യുദ്ധം ലോക സമ്പദ്ഘടനയുടെ ആത്മ വിശ്വാസം തകര്‍ക്കുന്നതാണെന്ന് ചൈന. അമേരിക്കന്‍ നയം മാറുന്നില്ലെങ്കില്‍ ലോക രാജ്യങ്ങള്‍ അതിനെതിരെ പ്രതിഷേധിക്കണമെന്നും ചൈനീസ് വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കി.

ചൈനയില്‍ നിന്നുള്ള ഉത്പ്പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ വര്‍ധിപ്പിച്ച് അമേരിക്കയാണ് വ്യാപാര തര്‍ക്കത്തിന് തുടക്കം കുറിച്ചത് . 34 ബില്ല്യണ്‍ ഡോളറിന് മുകളിലുള്ള ഉത്പ്പന്നങ്ങളുടെ ഇറക്കുമതിക്കാണ് നികുതി വര്‍ധിപ്പിച്ചത്. ഇതിന് മറുപടിയായി ചൈന അമേരിക്കയില്‍ നിന്നുള്ള സമാന തുകക്കുള്ള ഉത്പ്പന്നങ്ങളുടെ ഇറക്കു മതി തീരുവ വര്‍ധിപ്പിച്ചിരുന്നു.

അമേരിക്കയുടെ ഈ നയം ലോക സമ്പദ് ഘടനയെ തകര്‍ക്കുന്നതാണെന്നാണ് ചൈനീസ് വിദേശ കാര്യ മന്ത്രാലയ വക്താവ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്. അമേരിക്കന്‍ നയത്തിനെതിരെ ലോക രാജ്യങ്ങള്‍ പ്രതികരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. തീരുവ വര്‍ധിപ്പിക്കുന്നതിനുള്ള കാരണങ്ങള്‍ ദേശീയ സുരക്ഷ പറഞ്ഞ് അമേരിക്ക കെട്ടിച്ചമക്കുന്നതാണെന്നും, ചൈന വ്യാപാരങ്ങള്‍ക്ക് വാതില്‍ തുറന്നിട്ടിരിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

CHIANA

ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന 200 ബില്യണ്‍ ഡോളറിന്റെ ഉത്പ്പന്നങ്ങള്‍ക്ക് കൂടി തീരുവ ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ ആരംഭിക്കുന്നതായി യു എസ് പ്രഖ്യാപിച്ചിരുന്നു. സെപ്റ്റംബര്‍ മുതല്‍ ഈ ഉത്പന്നങ്ങള്‍ക്ക് മേല്‍ പത്ത് ശതമാനം തീരുവ ഏര്‍പ്പെടുത്താനാണ് യു എസിന്റെ നീക്കം. 34 ബില്യണ്‍ ഡോളറിന്റെ ഉത്പ്പന്നങ്ങള്‍ക്ക് തീരുവ ചുമത്തികൊണ്ടുള്ള യു എസ് നടപടിക്കെതിരെ ചൈന പ്രതിരോധ നടപടി സ്വീകരിച്ചതിന് പുറകെയാണ് കൂടുതല്‍ ഉത്പന്നങ്ങള്‍ക്ക് തീരുവ ചുമത്താന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തയ്യാറെടുക്കുന്നത്.

സാമ്പത്തിക ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാര യുദ്ധമാണിതെന്നായിരുന്നു ചൈന ആരോപിച്ചത്. 50 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ചൈനീസ് ഉത്പന്നങ്ങള്‍ക്ക് തീരുവ ചുമത്തുന്നതിന് ന്യായീകരിക്കുന്നതിനായി യുഎസ് വിശദമായ അന്വേഷണം നടത്തിയിട്ടുണ്ടെന്ന് യുഎസ് വ്യാപാര പ്രതിനിധി റോബര്‍ട്ട് ലൈതൈസര്‍ വ്യക്തമാക്കിയിരുന്നു.

Top