ബിബിസി ഡോക്യുമെന്ററി; സമൂഹ മാധ്യമങ്ങളിൽ നിരീക്ഷണം തുടർന്ന് വാർത്ത വിതരണ മന്ത്രാലയം

ഡൽഹി: ബിബിസി ഡോക്യുമെൻററി വിവാദത്തില്‍ സമൂഹ മാധ്യമങ്ങളിൽ നിരീക്ഷണം തുടർന്ന് വാർത്ത വിതരണ മന്ത്രാലയം. ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് ഇതുവരെ നീക്കം ചെയ്തത് നൂറിലേറെ ട്വീറ്റുകളാണ്. നേരത്തെ ആഭ്യന്തര വിദേശകാര്യ മന്ത്രാലയങ്ങളുടെ ശുപാർശയെ തുടർന്ന് ഡോക്യുമെന്ററി നിരോധിച്ചിരുന്നു. എന്നാല്‍ നിരോധിച്ച രീതിക്കെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. സർക്കാർ നടപടി ഐടി നിയമത്തിലെ അടിയന്തര വകുപ്പ് പ്രയോഗത്തിനെതിരെ സുപ്രീം കോടതിയിലടക്കം ഹർജികൾ നിലനിൽക്കേയാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം.

ബിബിസിയുടെ വിവാദ ഡോക്യുമെന്‍ററിയുടെ ലിങ്ക് നീക്കം ചെയ്യാന്‍ യൂട്യൂബിനും ട്വിറ്ററിനും കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ബിബിസിയുടെ ഡോക്യുമെന്ററി ഷെയര്‍ ചെയ്തുള്ള ട്വീറ്റുകള്‍ നീക്കം ചെയ്തതായി ട്വിറ്റര്‍ വിശദീകരിച്ചിരുന്നു. ജി20 അധ്യക്ഷ സ്ഥാനത്തിരിക്കെ പുറത്തിറങ്ങിയ ഡോക്യുമെന്ററി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിക്കാൻ ഉന്നമിട്ടുള്ളതാണെന്നാണ് കേന്ദ്രസർക്കാർ വിശദമാക്കുന്നത്. പൗരാവാകാശ പ്രവര്‍ത്തകര്‍ അടക്കം ഡോക്യുമെന്ററിയുടെ ലിങ്ക് ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ലിങ്കുകള്‍ നീക്കം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടത്.

Top