പണം കിട്ടാത്തത് വകുപ്പുകളെ ബാധിക്കുന്നതായി മന്ത്രിമാർ, കരുതലോടെ പണം ചെലവാക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മന്ത്രിസഭായോഗത്തിൽ പരാതിയുമായി മന്ത്രിമാർ. പണം കിട്ടാത്തത് വകുപ്പുകളുടെ പ്രവർത്തനത്തെ ബാധിക്കുന്നതായി മന്ത്രിമാർ. വകുപ്പുകളുടെ പ്രവർത്തനം സുഗമമായി നടത്താൻ കഴിയുന്നില്ലെന്നും എത്രയും വേഗം പരിഹാരം കാണമെന്നും മന്ത്രിമാർ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് വലിയ സാമ്പത്തിക ഞെരുക്കമുണ്ടെന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയും മന്ത്രിസഭയിൽ വ്യക്തമാക്കി. അതിനാൽ കരുതലോടുകൂടി പണം ചെലവഴിക്കാൻ നിർദേശം നൽകി. കേന്ദ്രവിഹിതം കൃത്യമായി ലഭിക്കാത്തതും തനത് വരുമാനം ഉണ്ടാകാത്തതുമാണ് സ്ഥിതി മോശമാകാൻ കാരണമായത്.

സമ്പത്തിക ഞെരുക്കത്തെ നേരിടാൻ പണം കരുതലോടെ വേണം ചെലവഴിക്കാൻ എന്ന് മുഖ്യമന്ത്രി മന്ത്രിമാർക്ക് നിർദേശം നൽകി. എന്നാൽ ഓണാഘോഷത്തെ ബാധിക്കാത്ത തരത്തിലുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ ആവർത്തിച്ചു. കേന്ദ്രനയം അടക്കമുള്ള സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ച കാരണങ്ങളും അദ്ദേഹം വിശദീകരിച്ചു.

ഈ മാസം സർക്കാരിന് ചെലവ് 19,500 കോടി രൂപയാണ്. ശമ്പളവും പെൻഷനും നൽകാൻ 6000 കോടി രൂപ വേണം. പലിശ തിരിച്ചടവിന് 10,000 കോടി. ക്ഷേമപെൻഷൻ, ബോണസ്, അഡ്വാൻസ് എന്നിവയ്ക്കായി 3500 കോടി രൂപ വേണം. കൈത്തറി, കശുവണ്ടി മേഖലയിലെ തൊഴിലാളികൾക്ക് കുറഞ്ഞ കൂലി ഉറപ്പാക്കാൻ 100 കോടി രൂപ വേണം.

ചെലവുകൾ വർധിച്ചതോടെ ട്രഷറി നിയന്ത്രണം കടുപ്പിച്ചിട്ടുണ്ട്. നിത്യ ചെലവിനുള്ള ബില്ലുകളുടെ പരിധി 10 ലക്ഷം രൂപയിൽ നിന്ന് 5 ലക്ഷം രൂപയായി കുറച്ചു. ഇതിൽ കൂടുതൽ തുക നൽകണമെങ്കിൽ ധനവകുപ്പിന്റെ അനുമതി വേണം. 2000 കോടി രൂപ കൂടി ഈ മാസം കടമെടുക്കാൻ ആലോചിക്കുന്നുണ്ട്.

Top