ഗവർണ്ണർക്കെതിരെ പരസ്യ പ്രസ്താവനയുമായി കേരളത്തിലെ മന്ത്രിമാർ

തിരുവനന്തപുരം : നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവർ‌ണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയെ ഒറ്റക്കെട്ടായി വിമർശിച്ച് സർക്കാരും പ്രതിപക്ഷവും. ഗവർണറുടെ നടപടിക്കെതിരെ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മന്ത്രി വി.എസ് സുനിൽകുമാർ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, മുതിർന്ന കോൺഗ്രസ് നേതാവ് കെ.സി ജോസഫ് ഉൾപ്പെടെയുള്ളവർ രംഗത്തെത്തി.ഗവർണറുടെ നടപടി ജനാധിപത്യ വിരുദ്ധമെന്ന് മന്ത്രി വി.എസ് സുനിൽകുമാർ. ഗവർണറുടേത് രാഷ്ട്രീയ തീരുമാനമെന്ന് കരുതേണ്ടി വരും.

സാഹചര്യം എന്തായാലും ഗവർണർ നിയമസഭാ സമ്മേളനത്തിന് അനുമതി നൽകേണ്ടതായിരുന്നു. കേന്ദ്ര നിയമത്തിലെ വിയോജിപ്പ് നിയമസഭയ്ക്ക് അകത്ത് പ്രകടിപ്പിക്കാൻ അവകാശമുണ്ട്. സഭ കൂടേണ്ട അടിയന്തര സാഹചര്യമെന്താണെന്ന് മന്ത്രിസഭയാണ് തീരുമാനിക്കേണ്ടത്. മുഖ്യമന്ത്രിയുമായി ആലോചിച്ച് തുടർ നടപടി സ്വീകരിക്കും. ഗവർണറെ വീണ്ടും സമീപിക്കില്ലെന്നും മന്ത്രി പറഞ്ഞു. ഗവർണറുടെ നടപടി ജനാധിപത്യ വിരുദ്ധമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.ഗവർണറുടെ നടപടി അസാധാരണമെന്നായിരുന്നു സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ പ്രതികരണം. ഗവർണർ മന്ത്രിസഭയുടെ ഉപദേശം അനുസരിച്ച് പ്രവർത്തിക്കുകയാണ് വേണ്ടത്. സർക്കാർ നിയമവശങ്ങൾ പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നും സ്പീക്കർ പറഞ്ഞു.

Top