മന്ത്രിയുടെ ഭര്‍ത്താവ് ദളിത് യുവതിയെ മര്‍ദിച്ചെന്ന് പരാതി, നടപടിക്ക് കേന്ദ്ര നിര്‍ദേശം

rape

ന്യൂഡല്‍ഹി: പാര്‍ട്ടിക്കാരിയായ ദളിത് യുവതിയെ മര്‍ദിച്ചെന്ന പരാതിയില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ ഭര്‍ത്താവിനെതിരെ നടപടിയെടുക്കാന്‍ സിപിഐഎം കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശം.

കെ.ഭാസ്‌കരനെതിരെയാണ് നടപടി എടുക്കാന്‍ സിപിഐഎം സംസ്ഥാന ഘടകത്തിന് കേന്ദ്രത്തിന്റെ നിര്‍ദേശമെത്തിയത്. മട്ടന്നൂരിലെ മുന്‍ നഗരസഭാംഗവും സിപിഐഎം ബൂത്ത് ഏജന്റുമായ ഷീല രാജനാണ് പരാതിക്കാരി. നഗരസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് പരാതിക്കാസ്പദമായ സംഭവം നടക്കുന്നത്.

ആഗസ്റ്റ് എട്ടാം തിയതി പെരിഞ്ചേരി ബൂത്തില്‍ ഓപ്പണ്‍ വോട്ട് സംബന്ധിച്ച തര്‍ക്കത്തിനിടെ ബൂത്തിലെത്തിയ പോളിങ് ഉദ്യോഗസ്ഥരോട് ശൈലജയുടെ ഭര്‍ത്താവായ കെ. ഭാസ്‌കരനെപ്പറ്റി ഷീല പരാതി പറഞ്ഞു.

തുടര്‍ന്ന് ഭാസ്‌കരന്‍ ഷീലയുടെ നേര്‍ക്ക് തിരിയുകയും ചീത്തവിളിക്കുകയും തല്ലുകയും ചെയ്‌തെന്നാണ് പരാതി. തുടര്‍ന്ന് ഷീലയുടെ ഭര്‍ത്താവും ഇടത് സംഘടനയായ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ നേതാവുമായ കെ.പി രാജന്‍ സ്ഥലത്തെത്തി.

ഭാസ്‌കരനും രാജനും തമ്മിലും വാക്കേറ്റമുണ്ടായി. പൊലീസില്‍ പരാതി കൊടുക്കാന്‍ ശ്രമിച്ചെങ്കിലും ഇവരെ പാര്‍ട്ടിക്കാര്‍ പിന്തിരിപ്പിച്ചു. തുടര്‍ന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണും കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനും പരാതി നല്‍കിയത്. ഇവിടെ നിന്നും നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയത്.

Top