ലോക്ക്ഡൗണ്‍; സ്ഥിതി വിലയിരുത്താന്‍ കേന്ദ്രമന്ത്രിതല സമിതി ഇന്ന് യോഗം ചേരും

ന്യൂഡല്‍ഹി: കോവിഡ് ഭീതിയെ തുടര്‍ന്ന് പ്രഖ്യാപിച്ച നാലാം ഘട്ട ലോക്ക്ഡൗണ്‍ ഞായറാഴ്ച അവസാനിക്കാനിരിക്കെ സ്ഥിതി വിലയിരുത്താന്‍ കേന്ദ്രമന്ത്രിതല സമിതി ഇന്ന് യോഗം ചേരും. ലോക്ക്ഡൗണ്‍ തുടരേണ്ടതുണ്ടോ എന്ന കാര്യത്തില്‍ വെള്ളിയാഴ്ചയോടെ കേന്ദ്ര തീരുമാനം വന്നേക്കും. സംസ്ഥാനങ്ങളുടെ നിലപാടുകള്‍ കൂടി തേടിയ ശേഷമായിരിക്കും തീരുമാനമെടുക്കുക.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഷോപ്പിംഗ് മാളുകള്‍, തിയേറ്റര്‍, ബാറുകള്‍ തുടങ്ങിയവയാണ് രാജ്യത്ത് ഇപ്പോഴും അടച്ചിട്ടിരിക്കുന്നത്. മെട്രോസര്‍വ്വീസ് വീണ്ടും തുടങ്ങാനുള്ള അനുമതി നല്‍കിയേക്കും. ഭൂരിപക്ഷം മേഖലകളും തുറന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ പിന്‍വലിക്കുക എന്ന നിര്‍ദ്ദേശവും ഉയരുന്നുണ്ട്. എന്നാല്‍ ആരോഗ്യമന്ത്രാലയം ഇതിനോട് യോജിക്കുന്നില്ല.

അതേസമയം രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. തുടര്‍ച്ചയായ അഞ്ചാം ദിവസവും ഇന്ത്യയിലെ പുതിയ കോവിഡ് കേസുകളുടെ എണ്ണം ആറായിരത്തിന് മുകളിലെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 6,535 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,45,380 ആയി. ഇവരില്‍ 80,722 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

4167 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ഇതില്‍ 146 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് മരണപ്പട്ടത്. ഈസാഹചര്യത്തില്‍ ലോക്ഡൗണ്‍ പൂര്‍ണമായും പിന്‍വലിച്ചാല്‍ സ്ഥിതിഗതികള്‍ വഷളാകാനേ അത് വഴിവെയ്ക്കൂ.

Top