മുന്‍മന്ത്രി വിഎസ് ശിവകുമാറിന്റെ വീട്ടില്‍ റെയ്ഡ്; പ്രധാനപ്പെട്ട രേഖകള്‍ കണ്ടെടുത്തു

തിരുവനന്തപുരം: മുന്‍മന്ത്രി വിഎസ്ശിവകുമാര്‍ എംഎല്‍എയുടെ വീട്ടില്‍ വിജിലന്‍സിന്റെ പതിനാല് മണിക്കൂര്‍ നീണ്ട റെയ്ഡില്‍ നിക്ഷേപങ്ങളും ഇടപാടുകളും സംബന്ധിച്ച രേഖകള്‍ വിജിലന്‍സ് പിടിച്ചെടുത്തു. അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ടാണ് ശിവകുമാറിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത്.

വി എസ് ശിവകുമാറിന്റെ ശാസ്തമംഗലത്തെ വീട്ടില്‍ രാവിലെ എട്ടരമണിയോടെയാണ് റെയ്ഡ് തുടങ്ങിയത്. ശിവകുമാറിനോടൊപ്പം പ്രതിപട്ടികയില്‍ ഉള്ള കൂട്ടുപ്രതികളായ ഡ്രൈവര്‍ ഷൈജു ഹരന്‍, എന്‍.എസ്.ഹരികുമാര്‍, എം.എസ്.രാജേന്ദ്രന്‍ എന്നിവരുടെ വീടുകളിലും വിജിലന്‍സ് സംഘം ഒരേസമയം പരിശോധന നടത്തി.

പ്രതികള്‍ തമ്മിലുള്ള ഇടപാടുകളും, ഇവരുടെ ബാങ്ക് ലോക്കര്‍ രേഖകളും കണ്ടെത്തനായിരുന്നു ഇന്നത്തെ പരിശോധന. ശിവകുമാര്‍ ഉള്‍പ്പെടെയുള്ള പ്രതികളുടെ ബാങ്ക് നിക്ഷേപങ്ങള്‍, ആധാരങ്ങള്‍, സ്വര്‍ണം എന്നിവയുടെ വിവരങ്ങള്‍ വിജിലന്‍സ് ശേഖരിച്ചു. രാത്രി പത്തരയോടെയാണ് ശിവകുമാറിന്റെ വീട്ടിലെ പരിശോധന അവസാനിച്ചത്. പിടിച്ചെടുക്കുന്ന രേഖകള്‍ വിശദമായ പരിശോധിക്കും. തിങ്കളാഴ്ച്ച ഈ വിവരങ്ങള്‍ കോടതിയില്‍ സമര്‍പ്പിക്കും.

Top