വ്യാപാരിയുടെ ആത്മഹത്യ: കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ മന്ത്രി വി എന്‍ വാസവന്‍ നിര്‍ദേശം നല്‍കി

കോട്ടയം: കോട്ടയത്ത് വായ്പ കുടിശ്ശികയുടെ പേരില്‍ ബാങ്ക് ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നു വ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മന്ത്രിയുടെ ഇടപെടല്‍. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ മന്ത്രി വി എന്‍ വാസവന്‍ നിര്‍ദേശം നല്‍കി. ജില്ലാ പൊലീസ് മേധാവി സമര സ്ഥലത്തെത്തിയിട്ടുണ്ട്.

കോട്ടയം കുടയംപടിയില്‍ അഭിരാമത്തില്‍ കെ സി ബിനുവാണ് മരിച്ചത്. മുടങ്ങിയ ലോണ്‍ തിരിച്ചടച്ചിട്ടും കര്‍ണാടക ബാങ്കിന്റെ ഭീഷണി തുടര്‍ന്നതിനെ തുടര്‍ന്ന് ബിനു ജീവനൊടുക്കിയെന്നാണ് പരാതി. കര്‍ണാടക ബാങ്ക് ശാഖയ്ക്ക് മുന്നില്‍ ബിനുവിന്റെ മൃതദേഹവുമായി ബന്ധുക്കളും ഡിവൈഎഫ്ഐ പ്രവര്‍ത്തകരും പ്രതിഷേധിച്ചു. ജെയ്ക് സി തോമസ് അടക്കമുള്ള പ്രവര്‍ത്തകരാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്.

ബാങ്കിന് മുന്നില്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പൊലീസിന്റെ ബാരിക്കേഡുകള്‍ തകര്‍ത്ത് പ്രതിഷേധക്കാര്‍ മുന്നോട്ട് പോകാന്‍ ശ്രമം നടത്തി. ബാങ്കുകളുടെ ഇത്തരം ക്രൂരതകള്‍ അനുവദിക്കില്ലെന്ന് ജെയ്ക്ക് സി തോമസ് പറഞ്ഞു. കോട്ടയം ജില്ലാ കളക്ടറോ എസ്പിയോ സ്ഥലത്തെത്തി ബാങ്കിനെതിരെ നടപടിയെടുക്കണമെന്നും അതുവരെ പ്രതിഷേധം തുടരുമെന്നും ജെയ്ക്ക് പറഞ്ഞു. ഇതിനിടെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ബാങ്ക് ആക്രമിച്ചു. പൊലീസിനെ മറികടന്ന് പ്രവര്‍ത്തകര്‍ ബാങ്ക് തല്ലിത്തകര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പൊലീസ് ലാത്തി വീശി. ഇതോടെ പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്നു.

Top