ദുരന്തമുഖത്ത് പോലും വാക്കുകളെ വളച്ചൊടിക്കാൻ ശ്രമിക്കുന്നത് ക്രൂരതയെന്ന് മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: ഒരു പെൺകുട്ടി ദാരുണമായി കൊല്ലപ്പെട്ട ദുഃഖകരമായ സാഹചര്യത്തിലെ വാക്കുകൾ വളച്ചൊടിച്ച്‌ വിവാദമുണ്ടാക്കാൻ ശ്രമിക്കുന്നത്‌ ക്രൂരതയെന്ന്‌ മന്ത്രി വീണാ ജോർജ്‌. ഇക്കാര്യം മാധ്യമങ്ങളുടെ തലപ്പത്തുള്ളവരും പ്രതിപക്ഷവും ചിന്തിക്കണമെന്നും ദുരന്തമുഖത്ത്‌ പോലും വിവാദമുണ്ടാക്കാനുള്ള നികൃഷ്‌ട മനസാണ്‌ ഇവിടെ വെളിവാകുന്നതെന്നും മന്ത്രി പ്രതികരിച്ചു.

‘‘പൊലീസ്‌ എയ്ഡ് പോസ്റ്റ് ഒക്കെയുള്ള ഹോസ്പിറ്റലാണ്. പൊലീസ് കൊണ്ടുവന്ന പ്രതിയാണല്ലോ. അവിടെ സിഎംഒ ഒക്കെ ഉണ്ടായിരുന്നു. മറ്റ് ആരോഗ്യ പ്രവർത്തകർ ഉണ്ടായിരുന്നു. ഈ മോൾ ഒരു ഹൗസ് സർജൻ ആണ്. അത്ര എക്‌സ്പീരിയൻസഡ് അല്ല. അതുകൊണ്ട് ഇങ്ങനെയൊരു ആക്രമണം ഉണ്ടായപ്പോൾ ഭയന്നിട്ടുണ്ട് എന്നാണ് ഡോക്ടർമാർ അവിടെനിന്ന് അറിയിച്ചിട്ടുള്ള വിവരം. അങ്ങനെ വളരെ വിഷമകരമായിട്ടുള്ള ഒരു സംഭവമാണ്‌.’’

കൊല്ലത്ത് ഡോക്ടർ വന്ദന കൊല്ലപ്പെട്ട സംഭവത്തിൽ തന്റെ വാക്കുകൾ ഇതായിരുന്നു. ഈ സംഭവത്തെക്കുറിച്ച് അവിടെയുള്ള ആരോഗ്യപ്രവർത്തകർ പറഞ്ഞ കാര്യങ്ങളാണ് പ്രതിരണമായി പറഞ്ഞത്‌. ദുരന്തത്തെക്കുറിച്ച് ഇൻസെൻസിറ്റീവായി പ്രതികരിക്കുന്ന ആളല്ല താൻ. വിശദീകരണത്തിനുള്ള സമയമല്ല. മാധ്യമങ്ങൾ വാക്കുകൾ വളച്ചൊടിച്ച് പ്രചരിപ്പിക്കുമ്പോൾ ജനങ്ങൾ വസ്തുത മനസിലാക്കണമെന്നും മന്ത്രി പറഞ്ഞു.

Top