പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ ഹോസ്റ്റലിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ രണ്ടാം വർഷ ബി വി എസ് സി വിദ്യാർത്ഥി നെടുമങ്ങാട് സ്വദേശി സിദ്ധാർത്ഥിന്റെ കുടുംബത്തെ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി സന്ദർശിച്ചു. സിദ്ധാർത്ഥിന്റെ കുടുംബത്തെ മന്ത്രി ആശ്വസിപ്പിച്ചു. സർക്കാർ സിദ്ധാർത്ഥിന്റെ കുടുംബത്തോടൊപ്പം ആണെന്ന മുഖ്യമന്ത്രിയുടെ സന്ദേശം മന്ത്രി സിദ്ധാർത്ഥിന്റെ പിതാവിനെ അറിയിച്ചു.
സംഭവത്തിന് പിന്നിൽ ഉള്ളവർ ആരാണെങ്കിലും അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് പരമാവധി ശിക്ഷ ഉറപ്പാക്കും. യാതൊരുവിധ രാഷ്ട്രീയ താൽപര്യവും ഇക്കാര്യത്തിൽ പരിഗണിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
സിപിഐഎം നെടുമങ്ങാട് ഏരിയ സെക്രട്ടറി അഡ്വക്കേറ്റ് ആർ ജയദേവൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ റഹീം, നഗരസഭാ ചെയർപേഴ്സൺ സി എസ് ശ്രീജ, നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി ഹരിക്കേശന്‍ നായർ, കൗൺസിലർ എം എസ് ബിനു തുടങ്ങിയവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.