മത്സ്യത്തൊഴിലാളി അല്‍ഫോണ്‍സയെ മന്ത്രി വി ശിവന്‍കുട്ടി സന്ദര്‍ശിച്ചു

തിരുവനന്തപുരം: ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയില്‍ വഴിയരികില്‍ കച്ചവടം നടത്തവെ മുനിസിപ്പല്‍ ഉദ്യോഗസ്ഥരുടെ അതിക്രമണത്തിനിരയായ മത്സ്യത്തൊഴിലാളി അല്‍ഫോണ്‍സയെ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചതും ഉപദ്രവിച്ചതും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

അല്‍ഫോണ്‍സയോട് സംഭവത്തിന്റെ വിശദവിവരങ്ങള്‍ ചോദിച്ചറിഞ്ഞതായി മന്ത്രിയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അല്‍ഫോണ്‍സയെ ചികില്‍സിക്കുന്ന ഡോക്ടറുമായും മന്ത്രി സംസാരിച്ചതായി വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ആണ് അല്‍ഫോണ്‍സ ചികിത്സയില്‍ കഴിയുന്നത്. ഇത്തരത്തിലുള്ള നടപടികള്‍ ഒരിക്കലും വെച്ചുപൊറുപ്പിക്കില്ല. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും. അല്‍ഫോണ്‍സ പറഞ്ഞ കാര്യങ്ങള്‍ മുഖ്യമന്ത്രിയെ ധരിപ്പിക്കും. പ്രശ്‌നത്തെ ന്യായമായും നിയമപരമായും കൈകാര്യം ചെയ്യുന്നതിന് പകരം രാഷ്ട്രീയവല്‍ക്കരിക്കാനുള്ള ശ്രമങ്ങളെ അപലപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ച ആറ്റിങ്ങല്‍ അവനവഞ്ചേരിയിലായിരുന്നു സംഭവം. നഗരസഭാ പരിധിയില്‍ വഴിയോര കച്ചവടങ്ങള്‍ കൊവിഡ് പ്രതിസന്ധി മൂലം നിരോധിച്ചുവെന്നാരോപിച്ചാണ് നഗരസഭാ ജീവനക്കാര്‍ അല്‍ഫോന്‍സയുടെ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചത്. സംഭവം ചോദ്യം ചെയ്യാനെത്തിയ നാട്ടുകാരെയും കച്ചവടക്കാരെയും നഗരസഭാ ജീവനക്കാര്‍ കയ്യേറ്റം ചെയ്തിരുന്നു. അല്‍ഫോന്‍സ വര്‍ഷങ്ങളായി ഈ പ്രദേശത്ത് മത്സ്യ വില്‍പ്പന നടത്തി വരുകയാണ്.

Top