മുതലപ്പൊഴിയില്‍ ക്രമസമാധാനനില തകര്‍ക്കാന്‍ ചിലര്‍ ശ്രമം നടത്തിയെന്ന് മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ ക്രമസമാധാനനില തകര്‍ക്കാന്‍ ചിലര്‍ ശ്രമം നടത്തിയെന്ന് മന്ത്രി വി ശിവന്‍കുട്ടി. എന്നാല്‍ ജനങ്ങള്‍ അത് ചെവിക്കൊണ്ടില്ല. സംഘര്‍ഷം ഒഴിവാക്കാന്‍ നാട്ടുകാര്‍ തന്നെ ഇടപെടുകയായിരുന്നു. തങ്ങള്‍ എത്തിയത് മുതല്‍ പ്രകോപനമുണ്ടാക്കാന്‍ രണ്ട് കോണ്‍ഗ്രസ് വനിതാ കൗണ്‍സിലര്‍മാര്‍ ശ്രമിച്ചു. യൂജിന്‍ പെരേര ആക്രോശിച്ച് തങ്ങള്‍ക്ക് നേരെ പാഞ്ഞടുത്തുവെന്നും മന്ത്രി പറഞ്ഞു.

 

തങ്ങള്‍ എത്തുമ്പോള്‍ നാട്ടുകാര്‍ കൂടി നിന്നിരുന്നു. ഇക്കൂട്ടത്തില്‍ കോണ്‍ഗ്രസ് വനിതാ കൗണ്‍സിലര്‍മാരുണ്ടായിരുന്നു. ഇവര്‍ തങ്ങളെ പ്രകോപിപ്പിക്കുന്ന വിധത്തില്‍ വെല്ലുവിളി നടത്തി. ഇവിടെ നടന്ന സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ വന്നതാണെന്നും മത്സ്യത്തൊഴിലാളികള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് പറഞ്ഞു. ഇതിന് ശേഷം മത്സ്യത്തൊഴിലാളികള്‍ക്ക് പറയാനുള്ളത് താന്‍ കേട്ടു. ഇതിനിടെയാണ് യൂജിന്‍ പെരേര അവിടേയ്ക്ക് വന്നത്. ആക്രമണത്തിന്റെ സ്വഭാവത്തിലാണ് അദ്ദേഹം എത്തിയത്.

തങ്ങളെ പോകാന്‍ അനുവധിക്കാതെ തടയാനാണ് യൂജിന്‍ പെരേര ആവശ്യപ്പെട്ടത്. ആളുകള്‍ അത് ഉള്‍ക്കൊണ്ട് തങ്ങളെ തടയാന്‍ ഇറങ്ങുമെന്നാണ് യൂജിന്‍ പെരേര കരുതിയത്. എന്നാല്‍ ആളുകള്‍ അത് അംഗീകരിക്കാന്‍ തയ്യാറായില്ല. ഇതോടെ യൂജിന്‍ പെരേര തങ്ങളോട് തട്ടിക്കയറി. തങ്ങള്‍ സംയമനം പാലിച്ചെന്നും മന്ത്രി പറഞ്ഞു.

 

വിഴിഞ്ഞം സമരത്തില്‍ കലാപം ഉണ്ടാക്കാന്‍ ശ്രമിച്ച ആളാണ് യൂജിന്‍ പെരേര. അന്ന് സമരം അവസാനിപ്പിക്കേണ്ടിവന്നതിലുള്ള വാശിയാണ് യൂജിന്‍ കാണിച്ചത്. അന്നും ഇന്നും അദ്ദേഹം കലാപാഹ്വാനത്തിനാണ് ശ്രമിച്ചത്. മത്സ്യതൊഴിലാളികളുടെ പ്രശ്നങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. സംയമനം പാലിക്കാന്‍ നില്‍ക്കേണ്ട വ്യക്തി അക്രമത്തിന് മുന്നിട്ടിറങ്ങിയെന്നും മന്ത്രി പറഞ്ഞു.

 

 

Top