പ്ലസ് വൺ പ്രവേശനത്തിന് മലപ്പുറം ജില്ലയ്ക്ക് 14 അധിക ബാച്ച് പ്രഖ്യാപിച്ച് മന്ത്രി വി ശിവൻകുട്ടി

കോഴിക്കോട്: പ്ലസ് വൺ പ്രവേശനത്തിന് മലപ്പുറം ജില്ലയ്ക്ക് 14 അധിക ബാച്ച് അനുവ​ദിക്കുമെന്ന പ്രഖ്യാപനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മറ്റ് ജില്ലകളിലെ ഒഴിഞ്ഞു കിടക്കുന്ന സീറ്റ് മലപ്പുറത്തേക്ക് നൽകുമെന്നും മന്ത്രി പറഞ്ഞു. മലപ്പുറം ജില്ലയെ അവഗണിക്കുന്നു എന്ന രീതിയിൽ അനാവശ്യമായ വിവാദം ഉണ്ടാക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

പ്ലസ് വൺ പ്രവേശനത്തിന് 4,59,330 അപേക്ഷകരാണ് ആകെയുള്ളത്. ഗവൺമെന്റ്, എയിഡഡ് സീറ്റുകളുടെ 3,70,590 ആണ്. വി.എച്ച്.എസ്.ഇ 33,030. അൺ എയിഡഡ് 54,585. ആകെ സീറ്റുകൾ 4,58,205 ആണ്. ആകെ അപേക്ഷക 4,59,330 ആണ്.

മലപ്പുറത്തിന്റെ സ്ഥിതി പ്രത്യേകമായി എടുക്കുന്നു. മലപ്പുറത്ത് 80,922 വിദ്യാർത്ഥികളാണ് ആകെ അപേക്ഷകരായിട്ടുള്ളത്. സർക്കാർ, എയിഡഡ് സീറ്റുകൾ 55,590 ആണുള്ളത്. അൺ എയിഡഡ് സീറ്റുകൾ 11,286 ആണ്. വൊക്കേഷണൽ ഹയർ സെക്കണ്ടറി 2,820 ഉം, അൺ എയിഡഡിൽ ഒരാൾ പോലും ചേരുന്നില്ലാ എങ്കിൽ ഇനി വേണ്ട സീറ്റുകൾ 22,512 ആണ്. അൺ എയിഡഡ് കൂടി പരിഗണിക്കുകയാണെങ്കിൽ 11,226 സീറ്റുകൾ വേണം.

മാർജിനൽ സീറ്റ് വർദ്ധനവിന് പുറമേ 81 താൽക്കാലിക ബാച്ചുകൾ മുഖ്യഘട്ട അലോട്ട്‌മെന്റിൽ തന്നെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമേ മതിയായ വിദ്യാർത്ഥികൾ ഇല്ലാത്ത 14 ബാച്ചുകൾ മലപ്പുറത്തേയ്ക്ക് ഒന്നാം അലോട്ട്‌മെന്റിൽ പ്രയോജനം ലഭിക്കത്തക്കവിധം ഷിഫ്റ്റ് ചെയ്യുന്നതാണ്. ഈ വർഷം എസ്.എസ്.എൽ.സി പാസായ എല്ലാ വിദ്യാർത്ഥികൾക്കും പ്രവേശനം ഉറപ്പാക്കും വിധം മുഖ്യഘട്ട അലോട്ട്‌മെന്റിലെ സ്ഥിതി പരിശോധിച്ച് ആവശ്യമുള്ള അധിക ബാച്ചുകൾ അനുവദിക്കും. എയ്ഡഡ് മേഖലയിൽ കൂടുതൽ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നുണ്ടോ പരിശോധിക്കാൻ വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകും. ഉടൻ റിപ്പോർട്ട് നൽകാൻ നിർദേശം നൽകിയിട്ടുണ്ട്. താൽകാലിക ബാച്ച് ആകും അനുവദിക്കുക എയ്ഡഡ് മേഖലയിൽ അനുവദിക്കുക. അടുത്ത വർഷത്തോടെ ശാശ്വത പരിഹാരം ഉണ്ടാകും. സാധ്യമായത് എല്ലാം ചെയ്ത് വടക്കൻ ജില്ലകളിലെ സീറ്റ് പ്രശ്നം പരിഹരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Top