അനുപമയ്ക്ക് എന്റെ മകളുടെ പ്രായം, പിതാവിനെ ക്രിമിനലാക്കി കേസ് നല്‍കിയത് വിഷമമെന്ന് മന്ത്രി

ചെങ്ങന്നൂര്‍: ദത്ത് വിഷയത്തില്‍ അനുപമയെയും അജിത്തിനെയും വ്യക്തിഹത്യ നടത്തിയിട്ടില്ലെന്നും പെണ്‍കുട്ടികള്‍ പ്രായോഗികമായി ചിന്തിക്കണമെന്നു മാത്രമാണ് പറഞ്ഞതെന്നും മന്ത്രി സജി ചെറിയാന്‍. 3 പെണ്‍കുട്ടികളുടെ പിതാവ് എന്ന നിലയിലായിരുന്നു തന്റെ പരാമര്‍ശമെന്നും മന്ത്രി വ്യക്തമാക്കി.

കല്യാണം കഴിച്ചു രണ്ടും മൂന്നും കുട്ടികള്‍ ഉണ്ടാവുക, എന്നിട്ടു സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക, അതും പോരാഞ്ഞിട്ട് വളരെ ചെറുപ്പമായ ഒരു കുട്ടിയെ വീണ്ടും പ്രേമിക്കുക, ആ കുട്ടിക്കും ഒരു കുട്ടിയുണ്ടാക്കിക്കൊടുക്കുക, ചോദ്യം ചെയ്ത അച്ഛന്‍ ജയിലിലേക്കു പോവുക. ആ കുട്ടിക്ക് അതിന്റെ കുട്ടിയെ ലഭിക്കണമെന്നതിലൊന്നും ഞങ്ങള്‍ എതിരല്ല. പക്ഷേ ആ അച്ഛന്റെയും അമ്മയുടെയും മനോനില മനസ്സിലാക്കണം. എനിക്കും മൂന്നു പെണ്‍കുട്ടികളായതു കൊണ്ടാണു പറയുന്നതെന്ന് മന്ത്രി പറഞ്ഞു.

ആ കുട്ടിക്ക് എന്തെങ്കിലും പ്രയാസമുണ്ടെങ്കില്‍, ആ കുട്ടിയെ ഉദ്ദേശിച്ചല്ല ഞാന്‍ പറഞ്ഞത്. അവള്‍ക്കെന്റെ മോളുടെ പ്രായമല്ലേ ഉള്ളൂ. അവള്‍ക്കു സംഭവിച്ച ദുരന്തത്തില്‍ സങ്കടപ്പെടുന്നയാളാണ്. ആ പിതാവിനെപ്പറ്റി തിരക്കിയപ്പോള്‍ ഹൃദയശസ്ത്രക്രിയ കഴിഞ്ഞതാണെന്ന് അറിഞ്ഞു. ക്രിമിനല്‍ കുറ്റം ചെയ്‌തെന്നു പറഞ്ഞ് കേസ് കൊടുത്തെന്നു കേട്ടപ്പോള്‍ വിഷമം തോന്നി. ആ പിതാവിനു വേണ്ടി പറയാന്‍ ആരുമില്ല. അവര്‍ ചെയ്തതു തെറ്റായിരിക്കാം. അതു നിയമത്തിന്റെ വഴിക്കു പോകട്ടെ എന്ന് മന്ത്രി വിശദീകരിച്ചു.

പഠിപ്പിച്ചു വളര്‍ത്തി സ്ഥാനത്തെത്തിച്ചപ്പോള്‍ ആ കുട്ടി എങ്ങനെയാണു വഴി തിരിഞ്ഞു പോയത്. ഊഷ്മളമായ അവളുടെ ജീവിതത്തെക്കുറിച്ച് എന്തെല്ലാം സ്വപ്നങ്ങളാവും മാതാപിതാക്കള്‍ കണ്ടിട്ടുണ്ടാവുക. പക്ഷേ എങ്ങോട്ടാണു പോയത്. ഇരട്ടി പ്രായമുള്ള, വിവാഹിതനും രണ്ടു മൂന്നു കുട്ടികളുടെ പിതാവുമായ ഒരാളോടൊപ്പം. നമ്മുടെ നാട്ടില്‍ നടക്കുന്ന സംഭവങ്ങള്‍ ഒന്നാലോചിച്ചു നോക്കൂ.

Top