ഹേമ കമ്മിറ്റി റിപ്പോർട്ട്; പുറത്തുവിടണോ എന്ന് തീരുമാനിക്കുന്നത് സർക്കാരാണ്: മന്ത്രി സജി ചെറിയാൻ

Saji Cherian

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പുറത്തു വിടില്ലെന്ന് സിനിമാമന്ത്രി സജി ചെറിയാൻ. ജസ്റ്റിസ് ഹേമ തന്നെ ഈ റിപ്പോർട്ട് പുറത്തു വിടരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വിവരാവകാശ കമ്മീഷനും ഈ രേഖ പുറത്തു വിടരുതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് സർക്കാർ റിപ്പോർട്ട് പുറത്തു വിടാത്തത്. സിനിമാമേഖലയിലെ വിഷയങ്ങൾ ചർച്ച ചെയ്യാൻ ബുധനാഴ്ച യോഗം വിളിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഹേമ കമ്മിറ്റി റിപ്പോർട്ടിനകത്ത് കുറേ നിർദേശങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ട്. ആ നിർദേശങ്ങൾ പഠിച്ച് ഒരു നിയമം നിർമ്മിക്കുക എന്ന ലക്ഷ്യത്തോടുകൂടി, മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ഒരു ഡ്രാഫ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. നാലാം തീയതി വിളിച്ചിട്ടുള്ള സിനിമാ മേഖലയിലെ വിവിധ സംഘടനകളുടെ യോഗത്തിൽ, ഈ നിർദേശങ്ങളിൽ അവരുടെ അഭിപ്രായങ്ങളും തേടും. എന്നിട്ട് ആ ഡ്രാഫ്റ്റ് നിയമവകുപ്പിന് കൊടുത്ത് പൂർണതയിൽ എത്തിക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്.

നല്ല നിയമം നിർമ്മിച്ച് സിനിമാരംഗത്ത് ഉന്നയിക്കപ്പെടുന്ന പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി സജി ചെറിയാൻ പറഞ്ഞു. റിപ്പോർട്ട് പുറത്തുവിടണമെന്നാണ് ദീദി ദാമോദരൻ പറഞ്ഞതെന്ന് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ, അവരുടെ അഭിപ്രായം അവർ പറഞ്ഞതിന് നമുക്ക് എന്തു ചെയ്യാൻ പറ്റുമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

റിപ്പോർട്ട് പുറത്തുവിടണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് സർക്കാരാണ്. വിടാൻ പാടില്ലെന്ന് എഴുതിത്തന്നിരിക്കുന്ന ആളു തന്നെ പറഞ്ഞിരിക്കുമ്പോൾ പിന്നെ വിടാൻ പറ്റുമോ. അതിനെന്തിനാണ് ഇത്ര വാശി പിടിക്കുന്നത്?. ഈ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നാണല്ലോ എല്ലാവരുടേയും അഭിപ്രായം. അതിന് നിയമം നിർമ്മിക്കുക എന്നതാണ് പോംവഴി. അതിനുള്ള ശ്രമത്തിലാണ് വകുപ്പ്. ഡ്രാഫ്റ്റ് തയ്യാറായിട്ടുണ്ട്. അടൂർ ഗോപാലകൃഷ്ണൻ നൽകിയ റിപ്പോർട്ടിന്റെ പ്രസക്തമായ ഭാഗവും നിയമത്തിലുൾപ്പെടുത്തും. നാലിന് ചേരുന്ന യോഗത്തിലേക്ക് ഡബ്ലിയുസിസിയെയും വിളിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

Top