തലസ്ഥാനത്തെ വിവാദ റോഡുകൾ മിന്നൽ വേഗത്തിൽ പൂർത്തീകരിച്ച്, വിമർശകർക്ക് മാസ് മറുപടി നൽകി മന്ത്രി റിയാസ്

ടുവില്‍.. മന്ത്രി മുഹമ്മദ് റിയാസാണ് ശരിയെന്ന് ഇപ്പോള്‍ വീണ്ടും തെളിഞ്ഞിരിക്കുകയാണ്, വിവാദം സൃഷ്ടിച്ചവരും, വിവാദ വാര്‍ത്തയ്ക്ക് പിന്നില്‍ പോയവരും , ഈ കാഴ്ചയും കാണേണ്ടതുണ്ട്.

തലസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള റോഡുകളുടെ നിര്‍മ്മാണത്തില്‍ ഗുരുതര വീഴ്ച വരുത്തിയ കരാര്‍ കമ്പനിക്കെതിരെ കടുത്ത നടപടിയെടുത്ത പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് , പകരം ഏര്‍പ്പെടുത്തിയ സംവിധാനമാണ് , മിന്നല്‍ വേഗത്തില്‍ പണി പൂര്‍ത്തികരിച്ച് മാതൃകയായിരിക്കുന്നത്. നിലവില്‍ കെ.ആര്‍.എഫ്. ബി പ്രവര്‍ത്തി നടത്തുന്ന 40 റോഡുകളില്‍ 27 റോഡുകളും ഇതിനകം തന്നെ ഗതാഗതയോഗ്യമാക്കി കഴിഞ്ഞിട്ടുണ്ട്. ബാക്കിയുള്ള 13 റോഡുകളും മാര്‍ച്ച് 31ന് ഉള്ളില്‍ തന്നെ ഗതാഗത യോഗ്യമാക്കാനുള്ള പ്രവര്‍ത്തിയും , ദ്രുതഗതിയില്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഈ 13 റോഡുകളുടെ പ്രവര്‍ത്തികളുടെ പുരോഗതിയും , മന്ത്രി റിയാസ് നേരിട്ട് എത്തി പരിശോധിക്കുന്ന സാഹചര്യവുമുണ്ടായി. ഫെബ്രുവരി 12 ന് രാത്രി വൈകിയായിരുന്നു ഈ അപ്രതീക്ഷിത സന്ദര്‍ശനം.


രാത്രിയെന്നോ പകലെന്നോ നോക്കാതെ, റോഡ് പ്രവര്‍ത്തിയുടെ പുരോഗതി പരിശോധിക്കുവാന്‍ മന്ത്രി സൈറ്റില്‍ എത്തിയത് , പ്രവര്‍ത്തി വേഗത്തില്‍ ആക്കുവാന്‍ ഏറെ സഹായിച്ചിട്ടുണ്ട്. ആറ്റുകാല്‍ പൊങ്കാലയ്ക്ക് മുമ്പ് തന്നെ, നഗരത്തിലെ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള മുഴുവന്‍ റോഡുകളും ഗതാഗതയോഗ്യമാക്കാനാണ് , മന്ത്രി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. രണ്ടാഴ്ചയില്‍ ഒരിക്കല്‍ എന്ന രീതിയില്‍ , മന്ത്രി തലത്തില്‍ അവലോകന യോഗങ്ങളും ഇതിനായി ചേര്‍ന്നുവരുന്നുണ്ട്. എല്ലാദിവസവും പ്രവര്‍ത്തിയുടെ പുരോഗതി മിനിസ്റ്റര്‍ ഓഫീസില്‍ വിലയിരുത്തുന്നതിനാല്‍ , ഉദ്യോഗസ്ഥ സംവിധാനവും ഉഷാറിലാണ്.

നേരത്തെ, റോഡ് നിര്‍മ്മാണ ചുമതലയില്‍ ഗുരുതര വീഴ്ച വരുത്തിയ, മുംബൈ ആസ്ഥാനമായ കമ്പനിയെ ടെര്‍മിനേറ്റ് ചെയ്തത് വലിയ വിവാദത്തിനു കാരണമായിരുന്നു. ഈ കമ്പനിയുടെ അടുപ്പക്കാര്‍ക്കാണ് , മന്ത്രിയുടെ തീരുമാനം പൊള്ളിയിരുന്നത്. അവര്‍ ഇടപെട്ട് മന്ത്രിക്കെതിരെ വാര്‍ത്തകള്‍ സൃഷ്ടിച്ചെങ്കിലും , ഒരു വിട്ടുവീഴ്ച്ചക്കും മന്ത്രി റിയാസ് തയ്യാറായിരുന്നില്ല. റിയാസിന്റെ ഒറ്റ മറുപടിയില്‍ വ്യാജ വാര്‍ത്തകള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞതും , കേരളം സമീപകാലത്ത് കണ്ട കാഴ്ചയാണ്.

തിരുവനന്തപുരം നഗരത്തിലെ 63 റോഡുകള്‍ സ്മാര്‍ട്ട് സിറ്റി പദ്ധതി പ്രകാരം നവീകരിക്കുവാന്‍, പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള കേരള റോഡ് ഫണ്ട് ബോര്‍ഡ്, അതായത് , കെആര്‍എഫ്ബിയാണ് ഏറ്റെടുത്തിരുന്നത്. കെആര്‍എഫ്ബിയുടെ സ്മാര്‍ട്ട് സിറ്റി പദ്ധതി പ്രകാരം നവീകരിക്കാനുള്ള ഈ റോഡുകളുടെ നിര്‍മ്മാണത്തിന്, ടെന്‍ഡര്‍ നല്‍കിയിരുന്ന, ബോംബെ ആസ്ഥാനമായ ജോയിന്‍ വെഞ്ചര്‍ കമ്പനികളാണ്. നിര്‍മ്മാണത്തില്‍ ഗുരുതരമായ വീഴ്ച വരുത്തിയത്. ഇത് ബോധ്യപ്പെട്ട മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം , പൊതുമരമത്ത് വകുപ്പാണ് കടുത്ത നടപടി സ്വീകരിച്ചിരുന്നത്. ടെര്‍മിനേറ്റ് ചെയ്യുന്നതു പോലുള്ള ഒരു കടുത്ത നടപടിക്ക് മന്ത്രി മുതിരുമെന്ന് , കമ്പനി അധികൃതരും , ഈ കമ്പനിയെ കൊണ്ടുവരാന്‍ ഇടപെട്ടവരും , സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. നിര്‍മ്മാണ യോഗ്യമല്ലാത്ത രീതിയില്‍ റോഡുകള്‍ നശിപ്പിച്ചുവെന്ന് കാണിച്ചു കൊണ്ടാണ് , കരാര്‍ കമ്പനിയെ ടെര്‍മിനേറ്റ് ചെയ്തിരുന്നത്. ഇതു കൊണ്ടും നടപടി അവസാനിപ്പിച്ചില്ല, 15 കോടയിലധികം തുകയാണ് , പിഴയായി പൊതുമരാമത്ത് വകുപ്പ് ഈടാക്കിയിരുന്നത്.

കരാര്‍ കമ്പനിയെ ടെര്‍മിനേറ്റ് ചെയ്തതിന് തൊട്ടു പിന്നാലെ തന്നെ, സ്മാര്‍ട്ട് സിറ്റി പദ്ധതി പ്രകാരമുള്ള റോഡ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ പ്രത്യേകം ടെന്‍ഡര്‍ ചെയ്യുകയാണ് ഉണ്ടായത്. ഇലക്ട്രിക്, സിവില്‍ വര്‍ക്കുകള്‍ക്കായി… പ്രത്യേകം പ്രത്യേകം ടെന്‍ഡര്‍ ചെയ്താണ്, കാലാനുസൃതമായി പദ്ധതികള്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമം പൊതുമരാമത്ത് വകുപ്പ് നടത്തിയിരുന്നത്. ഇതാണിപ്പോള്‍ വിജയം കണ്ടിരിക്കുന്നത്.

EXPRESS KERALA VIEW

Top