ബാങ്ക് തട്ടിപ്പ് പ്രതിയുടെ മകളുടെ കല്യാണത്തിന് പങ്കെടുത്ത സംഭവത്തില്‍ വിശദീകരണവുമായി മന്ത്രി ആര്‍ ബിന്ദു

തിരുവനന്തപുരം: കരുവന്നൂര്‍ കേസ് പ്രതിയുടെ മകളുടെ കല്യാണത്തിന് പങ്കെടുത്ത സംഭവത്തില്‍ വിശദീകരണവുമായി മന്ത്രി ബിന്ദു. വരന്റെ അമ്മ തന്റെ സഹപ്രവര്‍ത്തകയാണ്. ഇവരുമായി വര്‍ഷങ്ങളായുള്ള വ്യക്തിബന്ധമുണ്ട്, മന്ത്രി പറഞ്ഞു.

പാര്‍ട്ടി കുടുംബത്തിലെ മിശ്രവിവാഹം എന്ന നിലയ്ക്കാണ് കല്യാണത്തിന് പോയത്. വധുവിന്റെ അമ്മയ്ക്ക് ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധമുണ്ടെന്ന് കരുതി അത് തന്നെ ബാധിക്കുന്ന കാര്യമല്ല. വരന്‍ തന്റെ വിദ്യാര്‍ഥി കൂടിയാണെന്നും മന്ത്രി ബിന്ദു പറഞ്ഞു.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ 12 മുന്‍ ഭരണസമിതി അംഗങ്ങളില്‍ ഇനി പിടികൂടാനുള്ള രണ്ടുപേരില്‍ ഒരാളായ അമ്പിളി മഹേഷിന്റെ മകളുടെ കല്ല്യാണത്തിനാണ് മന്ത്രി പങ്കെടുത്തത്. ഇരിങ്ങാലക്കുട മുരിയാട് ഒക്ടോബര്‍ 24 നായിരുന്നു വിവാഹ ചടങ്ങ്. വരന്റെ വീട്ടുകാര്‍ നടത്തിയ വിവാഹസത്കാര ചടങ്ങില്‍ പങ്കെടുത്ത മന്ത്രി വധൂവരന്‍മാര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നതോടെ സംഭവം രാഷ്ട്രീയ വിവാദമായിരുന്നു.

 

Top