കേരളവര്‍മ്മ തെരഞ്ഞെടുപ്പ് വിവാദമായി ബന്ധപ്പെട്ട് കെ.എസ്.യുവിനെതിരെ മന്ത്രി ആര്‍ ബിന്ദു

തിരുവനന്തപുരം: കേരളവര്‍മ്മ തെരഞ്ഞെടുപ്പ് വിവാദമായി ബന്ധപ്പെട്ട് കെ.എസ്.യുവിനെതിരെ ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ആര്‍ ബിന്ദു. കേരള ചരിത്രത്തിലെ ഏറ്റവും മോശമായ സമരാഭാസമാണ് തൃശൂര്‍ കേരളവര്‍മ്മ കോളേജിലെ വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പിന്റെ പേരില്‍ കെഎസ്‌യു നടത്തിക്കൊണ്ടിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന്റെ ജാള്യത മറച്ചു വെക്കാന്‍ വകുപ്പുമന്ത്രിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തുന്നത് അപഹാസ്യമാണെന്നും ആര്‍ ബിന്ദു വിമര്‍ശിച്ചു.

കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുകളുടെ ചുമതല പൂര്‍ണ്ണമായും അതാത് കോളേജുകളില്‍ ചുമതലപ്പെടുത്തുന്ന റിട്ടേണിംഗ് ഓഫീസര്‍ക്കാണ്. അപാകതകള്‍ ആരോപിക്കപ്പെടുന്ന പക്ഷം അവ സര്‍വ്വകലാശാലാ അധികൃതരുടെ ശ്രദ്ധയില്‍ രേഖാമൂലം കൊണ്ടുവന്ന് പരിഹാരം തേടാവുന്നതാണ്. നീതിന്യായ സംവിധാനങ്ങളെ സമാപിക്കാനുള്ള അവകാശവും പരാതിക്കാര്‍ക്കുണ്ട്. സര്‍വ്വകലാശാല ചട്ടങ്ങളനുസരിച്ച് പ്രവര്‍ത്തിക്കുകയും തിരഞ്ഞെടുപ്പുകളടക്കമുള്ള ജനാധിപത്യ നടപടികളുടെ ചുമതല വഹിക്കുകയും ചെയ്യുന്ന ഒരു കലാലയത്തിലെയും തിരഞ്ഞെടുപ്പു നടപടിക്രമങ്ങളില്‍ മന്ത്രിയെന്ന നിലയ്ക്ക് ഇടപെടേണ്ടതില്ല; ഇടപെട്ടിട്ടുമില്ല. മന്ത്രിയെന്ന നിലയ്ക്ക് ഇതു സംബന്ധിച്ച് ഒരു പരാതിയും ലഭിച്ചിട്ടുമില്ലെന്നും മന്ത്രി ആര്‍ ബിന്ദു വ്യക്തമാക്കി.

വ്യാജമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനുമുമ്പ് അന്ന് പ്രിന്‍സിപ്പല്‍ ചുമതല വഹിച്ച കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ നേതാവായ അദ്ധ്യാപികയോടെങ്കിലും അന്വേഷിക്കാമായിരുന്നു. വകുപ്പുമന്ത്രി വിഷയത്തില്‍ ഇടപെട്ടു എന്ന് ആരോപണമുന്നയിക്കുന്നവര്‍ ഇപ്രകാരം ഇടപെട്ടുവെന്ന് തെളിവുസഹിതം പറയണം. കോളേജ് കവാടത്തിന് മുന്നില്‍ കെഎസ്‌യു സംസ്ഥാന അദ്ധ്യക്ഷന്‍ തുടങ്ങിയ നിരാഹാരം നിര്‍ത്തി പോയതെന്തിനെന്നും പറയണമെന്ന് മന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.

Top