വിനയകുമാറിന്റെ അറസ്റ്റ്: വകുപ്പ് തലത്തില്‍ പരിശോധിക്കുമെന്ന് മന്ത്രി പി രാജീവ്

കൊച്ചി: സര്‍ക്കാരിന് കീഴിലെ യുണൈറ്റഡ് ഇലക്ട്രിക്കല്‍സ് ഇന്‍ഡസ്ട്രീസ് എംഡി വിനയകുമാറിനെ പണം വെച്ച് ചീട്ട് കളിച്ചതില്‍ പൊലീസ് പിടികൂടിയ സംഭവത്തില്‍ പ്രതികരണവുമായി വ്യവസായ മന്ത്രി പി രാജീവ്. ഇക്കാര്യം വകുപ്പ് തലത്തില്‍ പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു. കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് പറയാമെന്നും മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരായ ഗവര്‍ണറുടെ വിമര്‍ശനം ഭരണഘടനാപരമായ അവ്യക്തത കൊണ്ടാണ്. ഭരണഘടനാപരമായ ഉത്തരവാദിത്തം മുഖ്യമന്ത്രിയും മന്ത്രിമാരും നിര്‍വ്വഹിക്കുന്നുണ്ട്. ഭരണഘടനയുടെ അന്തസത്ത എല്ലാവരും മനസിലാക്കണം. അത് മനസിലാക്കാത്തതാണ് ഇത്തരം അവ്യക്തതകള്‍ക്ക് കാരണമെന്നും രാജീവ് കൂട്ടിച്ചേര്‍ത്തു.

ഇന്നലെ രാത്രിയാണ് ട്രിവാന്‍ഡ്രം ക്ലബ്ബില്‍ പണം വെച്ച് ചീട്ടുകളിച്ച സംഘം പിടിയിലായത്. സംഭവത്തില്‍ ചീട്ടുകളി സംഘമിരുന്ന മുറി എടുത്തത് പൊതുമേഖലാ സ്ഥാപനത്തിലെ എംഡിയും കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരനുമായ വിനയകുമാറിന്റെ പേരിലായിരുന്നു. ട്രിവാന്‍ഡ്രം ക്ലബ്ലില്‍ പണംവച്ച് ചീട്ടുകളിച്ച ഒന്‍പതംഗ സംഘമാണ് പൊലീസ് പിടിയിലായത്. അഞ്ചര ലക്ഷത്തിലധികം രൂപയാണ് ഇവിടെ നിന്നും പിടിച്ചെടുത്തത്. സംഭവത്തില്‍ വിനയകുമാര്‍ ഉള്‍പ്പടെ 9 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

Top