നിലപാട് സ്വീകരിക്കുന്നതില്‍ ലീഗിന് യുഡിഎഫ് ഒരു ബാധ്യത ആയെന്ന് മന്ത്രി പി രാജീവ്

തിരുവനന്തപുരം: മുസ്ലിം ലീഗിന് യുഡിഎഫ് ബാധ്യതയായി മാറിയെന്ന് മന്ത്രി പി രാജീവ്. നേതാക്കളുടെയും അണികളുടെയും വികാരത്തിന് അനുസരിച്ച് ലീഗിന് തീരുമാനം എടുക്കാന്‍ കഴിയാത്തത് യുഡിഎഫ് കാരണമാണെന്നും പി രാജീവ് പറഞ്ഞു. യുഡിഎഫിന്റെ ഭാഗമായി നില്‍ക്കുന്നതിനാല്‍ സാങ്കേതികമായി തടസ്സമുണ്ട് എന്നാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞത്. നിലപാട് സ്വീകരിക്കുന്നതില്‍ ലീഗിന് യുഡിഎഫ് ഒരു ബാധ്യത ആയെന്നാണെന്ന് പി രാജീവ് പറഞ്ഞു.

പലസ്തീന്‍ ഐക്യദാര്‍ഢ്യ സെമിനാറില്‍ സിപിഎം ക്ഷണിച്ചതില്‍ നന്ദിയുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. എല്ലാവരും പങ്കെടുത്ത് ഇത്തരം കാര്യങ്ങള്‍ വിജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേലുമായുള്ള ബന്ധം ശക്തിപ്പെടുത്തിയത് കോണ്‍ഗ്രസിന്റെ കാലത്താണ്. അയോധ്യയില്‍ ബാബറി മസ്ജിദ് പൊളിച്ച് ക്ഷേത്രം പണിയുന്നതിനുള്ള ക്രെഡിറ്റ് തങ്ങള്‍ക്കാണ് വേണ്ടതെന്ന് കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് പറഞ്ഞു. നിലപാടുകള്‍ സ്വീകരിക്കാന്‍ കഴിയാത്ത വിധത്തില്‍ യുഡിഎഫ് ബന്ധം ലീഗിന് ബാധ്യതയായി മാറിയിരിക്കുന്നുവെന്ന് പി രാജീവ് പറഞ്ഞു.

ഗവര്‍ണര്‍ രാഷ്ട്രീയ പരാമര്‍ശം ഉന്നയിക്കുന്നത് ഉചിതമല്ലെന്നും പി രാജീവ് പറഞ്ഞു. ധൂര്‍ത്ത് എന്ന ഗവര്‍ണറുടെ വിമര്‍ശനത്തിനാണ് മന്ത്രിയുടെ മറുപടി. എല്ലാ ഭരണഘടനാ സീമകളും സര്‍ക്കാര്‍ ലംഘിക്കുകയാണെന്നും സംസ്ഥാനത്ത് ധൂര്‍ത്താണ് നടക്കുന്നതെന്നുമാണ് ഗവര്‍ണര്‍ ആരോപിച്ചത്. ജനങ്ങളുടെ പണം ഉപയോഗിച്ച് സ്വിമ്മിംഗ് പൂള്‍ പണിയുന്നു. പെന്‍ഷന്‍ നല്‍കുന്നില്ലെന്നും ഗവര്‍ണര്‍ ആരോപിച്ചു. ഗവര്‍ണര്‍ ബില്ലുകളില്‍ ഒപ്പിടാത്തത് സംബന്ധിച്ച് സുപ്രീംകോടതി വ്യക്തത വരുത്തും എന്ന് പ്രതീക്ഷിക്കുന്നുവെന്നും പി രാജീവ് പറഞ്ഞു.

Top