ഫോര്‍ട്ട് കൊച്ചി ടെര്‍മിനലില്‍ നിന്നും അധികം വൈകാതെ തന്നെ സര്‍വ്വീസുകള്‍ ആരംഭിക്കും: പി രാജീവ്

കൊച്ചി: കൊച്ചി വാട്ടര്‍ മെട്രോയില്‍ സര്‍വീസ് ആരംഭിച്ച് പത്ത് മാസം പിന്നിട്ടപ്പോള്‍ മൂന്ന് റൂട്ടുകളിലായി പതിനേഴര ലക്ഷത്തിലധികം ആളുകളാണ് യാത്ര ചെയ്തിരിക്കുന്നതെന്ന് മന്ത്രി പി രാജീവ്. ഫോര്‍ട്ട് കൊച്ചി ടെര്‍മിനലില്‍ നിന്നും അധികം വൈകാതെ തന്നെ സര്‍വ്വീസുകള്‍ ആരംഭിക്കുമെന്നും മന്ത്രി പി രാജീവ് വ്യക്തമാക്കി.

കളമശേരി മണ്ഡലത്തിലേക്കും വാട്ടര്‍മെട്രോ എത്തുകയാണ്. മണ്ഡലത്തിലെ ഏലൂര്‍ വാട്ടര്‍ മെട്രോ ടെര്‍മിനലും ഒപ്പം മുളവുകാട് നോര്‍ത്ത്, സൌത്ത് ചിറ്റൂര്‍, ചേരാനെല്ലൂര്‍ എന്നീ മൂന്ന് ടെര്‍മിനലുകളും മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ ഇന്ന് നാടിന് സമര്‍പ്പിക്കും.ഏലൂര്‍ വാട്ടര്‍ മെട്രോ ടെര്‍മിനലില്‍ വച്ച് വൈകുന്നേരം 5.30 മണിക്കാണ് ചടങ്ങുകള്‍ നിശ്ചയിച്ചിരിക്കുന്നത്. പുതുതായി നാല് ടെര്‍മിനലുകള്‍ കൂടി ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ രണ്ട് പുതിയ റൂട്ടുകളിലാണ് കൊച്ചി വാട്ടര്‍ മെട്രോ സര്‍വ്വീസ് ആരംഭിക്കുക.

ഹൈക്കോര്‍ട്ട് ജംഗ്ഷന്‍ ടെര്‍മിനലില്‍ നിന്ന് ബോല്‍ഗാട്ടി, മുളവുകാട് നോര്‍ത്ത് ടെര്‍മിനലുകള്‍ വഴി സൌത്ത് ചിറ്റൂര്‍ ടെര്‍മിനല്‍ വരെയാണ് ഒരു റൂട്ട്. സൌത്ത് ചിറ്റൂര്‍ ടെര്‍മിനലില്‍ നിന്ന് ഏലൂര്‍ ടെര്‍മിനല്‍ വഴി ചേരാനെല്ലൂര്‍ ടെര്‍മിനല്‍ വരെയുള്ളതാണ് മറ്റൊരു റൂട്ട്. ഇതോടെ 9 ടെര്‍മിനലുകളിലായി 5 റൂട്ടിലേക്ക് കൊച്ചി വാട്ടര്‍ മെട്രോ വളരുകയാണ്.

ഫോര്‍ട്ട് കൊച്ചി ടെര്‍മിനലില്‍ നിന്നും അധികം വൈകാതെ തന്നെ സര്‍വ്വീസുകള്‍ ആരംഭിക്കാമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഒപ്പം പാലിയംതുരുത്ത്, കുമ്പളം, വില്ലിംഗ്ടണ്‍ ഐലന്‍ഡ്, മട്ടാഞ്ചേരി എന്നീ ടെര്‍മിനലുകളുടെ നിര്‍മ്മാണവും പുരോഗമിക്കുകയാണെന്നും മന്ത്രി പി രാജീവ് വ്യക്തമാക്കി.

Top