അനധികൃത പരസ്യബോര്‍ഡുകള്‍ സമയബന്ധിതമായി നീക്കം ചെയ്യണമെന്ന് മന്ത്രി എം വി ഗോവിന്ദന്‍

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശങ്ങളില്‍ സ്ഥാപിച്ച എല്ലാ അനധികൃത പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്ന് മന്ത്രി എം വി ഗോവിന്ദന്‍. ഹോര്‍ഡിംഗുകളും ബാനറുകളും ഫ്‌ളക്‌സ് ബോര്‍ഡുകളും താല്‍ക്കാലിക കമാനങ്ങള്‍, പോസ്റ്ററുകള്‍ തുടങ്ങിയവയും സമയബന്ധിതമായി നീക്കം ചെയ്യണമെന്ന് മന്ത്രി അറിയിച്ചു.

നേരത്തെ തന്നെ ഹൈക്കോടതിയുടെ വിധി പ്രകാരം ഇത്തരത്തിലുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോയിരുന്നു. എന്നിട്ടും അനധികൃതമായി ബോര്‍ഡുകളും ഹോര്‍ഡിംഗുകളും മറ്റും സ്ഥാപിക്കുന്ന പ്രവണത കൂടി വരുന്ന സാഹചര്യത്തിലാണ് കര്‍ശന നടപടികളിലേക്ക് കടക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

പൊതുനിരത്തിലും നടപ്പാതകളിലും പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് വേണ്ടി എടുത്തിട്ടുള്ള കുഴികള്‍ മൂടാനാവശ്യമായ നടപടികളും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കൈക്കൊള്ളണം. നാഷണല്‍ ഹൈവേ അതോറിറ്റിയുടെ അധീനതയിലുള്ള സ്ഥലങ്ങളില്‍ സ്ഥാപിച്ച പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ ആവശ്യമായ സഹായം നല്‍കാന്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ തയ്യാറാവണം.

പത്ര ദൃശ്യ മാധ്യമങ്ങളിലൂടെ അനധികൃത പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ അറിയിപ്പ് നല്‍കിയിട്ടും നീക്കം ചെയ്യാത്തവരുണ്ടെങ്കില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അവ നീക്കം ചെയ്ത് അതിന് വന്ന ചെലവ് സ്ഥാപിച്ചവരില്‍ നിന്ന് ഈടാക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.

200 രൂപ മുദ്രപത്രത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി നിബന്ധനകള്‍ക്കനുസരിച്ച് കരാറുണ്ടാക്കിയാല്‍ മാത്രമേ ഇനി മുതല്‍ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ അനുവദിക്കുകയുള്ളു. ഹോര്‍ഡിംഗുകളും മറ്റും പൊട്ടി വീണ് ജനങ്ങള്‍ക്ക് അപകടം പറ്റുന്ന സംഭവങ്ങള്‍ ഏറിവരുന്നതിനാല്‍ പരസ്യ ബോര്‍ഡുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തേണ്ടതുണ്ട്.

അപകടങ്ങള്‍ സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്തവും നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യതയും പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്‍ക്കായിരിക്കുമെന്ന് മന്ത്രി പറഞ്ഞു. വൃക്ഷങ്ങളില്‍ ആണി തറച്ച് പരസ്യങ്ങള്‍ പതിപ്പിക്കുന്നതും അവസാനിപ്പിക്കണം. മരങ്ങളില്‍ പതിപ്പിച്ച ആണികളും പരസ്യബോര്‍ഡുകളും ഉടനടി നീക്കം ചെയ്യണമെന്നും മന്ത്രി വ്യക്തമാക്കി.

Top