‘വന്ദേഭാരത് കേന്ദ്രത്തിന്റെ ഔദാര്യമല്ല’; കേരളത്തിന്റെ അവകാശമാണെന്ന് മുഹമ്മദ് റിയാസ്

കണ്ണൂർ : വന്ദേഭാരത് കേരളത്തിന്റെ അവകാശമാണെന്നും കേന്ദ്രത്തിന്റെ ഔദാര്യമല്ലെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ്. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള റെയിൽ പാത വിപുലീകരിയ്ക്കാതെ വന്ദേഭാരത് എക്സ്പ്രസിന് വേഗത്തിലോടാൻ കഴിയില്ലെന്നും പാത വിപുലീകരിക്കാൻ പക്ഷേ ഒരു നടപടിയും കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുമുണ്ടായിട്ടില്ലെന്നും റിയാസ് കുറ്റപ്പെടുത്തി.

‘റെയിൽവേയുടെ കാര്യത്തിൽ കടുത്ത അവഗണനയാണ് കേരളത്തിന് നേരിടേണ്ടി വന്നിട്ടുള്ളത്. വന്ദേഭാരത് കെ റൈയിലിന് ബദലല്ല. കെ- റെയിൽ കേരളത്തിന്‌ അനിവാര്യണ്. സിൽവർ ലൈൻ അടഞ്ഞ അധ്യായമല്ലെന്ന് കേന്ദ്രമന്ത്രി തന്നെ പറഞ്ഞിട്ടുണ്ടെന്നും മന്ത്രി റിയാസ് കണ്ണൂരിൽ ഡിവൈഎഫ്ഐ പരിപാടിയിൽ പങ്കെടുത്ത് പറഞ്ഞു.

മോദി വരുന്നത് കൊണ്ട് കേരളത്തിലെ മത നിരപേക്ഷ അന്തരീക്ഷത്തിന് ഒരു പ്രശ്നവുമില്ല. ഇത് കൊണ്ടെല്ലാം മതനിരപേക്ഷത കൂടുതൽ ശക്തിപെടാനിടയാക്കും. ക്രൈസ്തവ വീടുകളിൽ ബിജെപിക്കാർ പോകുന്നത് തെറ്റല്ല. പോയ വീടുകളിൽ നിന്നും എല്ലാവരും ചോദിച്ചത് വിചാര ധാരയെ പറ്റിയാണ്. അത് പഴയ കാര്യമല്ലേയെന്നാണ് ചില ബിജെപിക്കാർ മറുപടി പറഞ്ഞത്. പെരുന്നാളിൽ മുസ്ലിം വീടുകളിൽ പോകുമെന്ന് പറഞ്ഞെങ്കിലും ബിജെപിക്കാർ പോയില്ല. രാജ്യം മുഴുവൻ ന്യുനപക്ഷങ്ങൾക്ക് നേരെ അക്രമം നടത്തുകയാണ് ബിജെപി. കേരളത്തിൽ ക്രൈസ്തവർക്കെതിരെ അക്രമം നടക്കാതിരിക്കാൻ കാരണം എൽഡിഎഫ് സർക്കാറുള്ളത് കൊണ്ടാണെന്നും റിയാസ് അഭിപ്രായപ്പെട്ടു.

ബിജെപിക്കൊപ്പം കോൺഗ്രസിനെയും റിയാസ് നിശിതമായി വിമർശിച്ചു. മോദി വരുമ്പോൾ കോൺഗ്രസ്‌ കേരളത്തിൽ ജീവിച്ചിരിപ്പുണ്ടോയെന്നാണ് സംശയമെന്ന് റിയാസ് പരിഹസിച്ചു. ഇപ്പോൾ വന്ദേഭാരത് മംഗലാപുരത്ത് എത്തിക്കാനാണ് കോൺഗ്രസ്‌ ശ്രമം. കോൺഗ്രസ്‌ മത നിരപേക്ഷ മനസുകളെ വഞ്ചിക്കുകയാണ്. കോൺഗ്രസിന്റെ മുഖ്യ ശത്രു ആരാണ്? സംസ്ഥാന സർക്കാരും എൽഡിഎഫുമാണ് മുഖ്യമന്ത്രി ശത്രുവെന്നാണ് കോൺഗ്രസ്‌ നേതൃത്വം അണികളോട് പറയുന്നത്. രാത്രി ഗുഡ് നൈറ്റ്‌ പറയുന്ന കോൺഗ്രസ്‌ നേതാക്കൾ ഗുഡ് മോർണിംഗ് പറയുമ്പോൾ ബിജെപിയാണ്’. യുഡിഎഫിലുള്ള മത നിരപേക്ഷ മനസുകൾക്ക് കടന്നു വരാൻ എൽഡിഎഫ് വാതിലുകൾ മലർക്കേ തുറന്നു ഇട്ടിരിക്കുന്നു.

Top