കുട്ടിയെ കാണാതായ വിവരം അറിഞ്ഞത് മുതല്‍ ഇടപെട്ട മുഖ്യമന്ത്രിക്കും പൊലീസിനും ജനങ്ങള്‍ക്കും സല്യൂട്ട്; റിയാസ്

മലപ്പുറം: പൂയംകുളത്ത് നിന്ന് കാണാതായ അബിഗേലിനെ കണ്ടെത്താന്‍ സാധിച്ചതിന്റെ സന്തോഷം പങ്കുവെച്ച് മന്ത്രി മുഹമ്മദ് റിയാസ്. മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ കുട്ടിയെ കൊല്ലത്ത് നിന്നും കണ്ടെത്തി.കുട്ടിയെ കാണാതായ വിവരം അറിഞ്ഞത് മുതല്‍ ഇടപെട്ട ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിക്കും അഹോരാത്രം വിശ്രമമില്ലാതെ പ്രവര്‍ത്തിച്ച കേരളാ പൊലീസിനും കരുതലോടെ കാത്തിരുന്ന ജനങ്ങള്‍ക്കും സല്യൂട്ട് എന്നാണ് റിയാസ് ഫേസ്ബുക്കില്‍ കുറിച്ചത്.

അതേസമയം, പൂയംകുളത്ത് നിന്ന് കാണാതായ ഏഴ് വയസുകാരി അബിഗേലിനെ തട്ടിക്കൊണ്ടുപോയവര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കൊല്ലം ആശ്രാമം മൈതാനത്ത് കുട്ടിയെ ഉപേക്ഷിച്ചത് 35 വയസ് പ്രായം തോന്നുന്ന സ്ത്രീയാണെന്നാണ് എസ്എന്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ മൊഴി. ഇത് പ്രകാരം പൊലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. ഇതില്‍ നിന്നും യുവതി കുട്ടിയുമായി ആശ്രാമം മൈതാനത്ത് എത്തിയത് ഓട്ടോറിക്ഷയിലാണെന്ന് മനസിലായി.

ഈ ഓട്ടോറിക്ഷാ ഡ്രൈവറെയും പൊലീസ് തിരിച്ചറിഞ്ഞു. പിന്നാലെ ഓട്ടോറിക്ഷാ ഡ്രൈവറെ പൊലീസ് വിളിച്ചുവരുത്തി. എന്നാല്‍ തനിക്ക് യാതൊരു പരിചയവുമില്ലാത്ത സ്ത്രീയാണ് ഓട്ടോറിക്ഷയില്‍ കുട്ടിയുമായി കയറിയതെന്നാണ് ഡ്രൈവറുടെ മൊഴി. ലിങ്ക് റോഡില്‍ നിന്ന് ഓട്ടോയില്‍ കയറിയതാണ് ഇവരെന്ന് ഡ്രൈവര്‍ വ്യക്തമാക്കി. യുവതി ആവശ്യപ്പെട്ട പ്രകാരം ഇരുവരെയും ആശ്രാമം മൈതാനത്ത് ഇറക്കിയെന്നും ഓട്ടോറിക്ഷാ ഡ്രൈവര്‍ പൊലീസിനോട് പറഞ്ഞു.

കുട്ടിയുടെ മുഖത്തും സ്ത്രീയുടെ മുഖത്തും മാസ്‌കുണ്ടായിരുന്നുവെന്നും വിവരമുണ്ട്. കൊല്ലം ആശ്രാമം മൈതാനത്ത് ഒന്നരയോടെയാണ് കുട്ടിയെ കണ്ടെത്തിയത്. എസ് എന്‍ കോളേജ് വിദ്യാത്ഥിനികളാണ് ആദ്യം കുട്ടിയെ കണ്ടത്. ഈ സമയത്ത് ആശ്രാമം മൈതാനത്തിലെ ഇരിപ്പിടത്തില്‍ കുട്ടിക്കൊപ്പം സ്ത്രീയും ഉണ്ടായിരുന്നു. എന്നാല്‍ ഈ സ്ത്രീ കുട്ടിയെ ഉപേക്ഷിച്ച് നടന്നുപോയി. ഈ സമയത്ത് വിദ്യാര്‍ത്ഥിനികള്‍ കുട്ടിയെ സമീപിക്കുകയും സംസാരിക്കുകയുമായിരുന്നു. പിന്നാലെ വിവരം പൊലീസിനെയും അറിയിച്ചു.

Top