മന്ത്രി സന്ദർശിക്കുമ്പോൾ മാത്രം റോഡിലെ കുഴിയടക്കുന്ന ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി മന്ത്രി മുഹമ്മദ് റിയാസ്

പാലക്കാട്: മന്ത്രിമാർ വരുമ്പോൾ മാത്രം റോഡിലെ കുഴിയടച്ചാൽ പോരെന്നും റോഡ് നന്നാക്കേണ്ടത് ജനങ്ങൾക്കു വേണ്ടിയാണെന്നും മന്ത്രി മുഹമ്മദ് റിയാസ്. അട്ടപ്പാടി ചുരം റോഡ് തകർച്ചയിൽ ഉദ്യോ​ഗസ്ഥർക്ക് മുന്നറിയിപ്പ് നൽകുക ആയിരുന്നു മന്ത്രി. മന്ത്രി ചുരം റോ‍ഡ് പരിശോധിക്കുന്നതിനായി വരുന്നതിന് മുന്നോടിയായി റോഡിലെ കുഴി താത്കാലികമായി അടച്ചിരുന്നു.

അട്ടപ്പാടി ചുരം റോഡിന് ഇനിയും ശാപമോക്ഷം ലഭിച്ചിട്ടില്ല. ആഴ്ചകളായി ഈ റോഡ് പൊട്ടിപ്പൊളിഞ്ഞ് തകർന്ന് കിടക്കുന്ന അവസ്ഥയിലാണ്. വലിയ പ്രതിഷേധമാണ് ഇതിനെ തുടർന്ന് ഉയർന്നുവന്നത്. കിഫ്ബിയും പിഡബ്ലിയുഡിയും തമ്മിൽ ആരുടെ റോഡാണിതെന്നതിനെ ചൊല്ലി അവകാശത്തർക്കമുണ്ടായി. അതിന് ശേഷമാണ് ഈ റോഡിലെ കുണ്ടും കുഴിയും അതിവേ​ഗം അറ്റകുറ്റപ്പണി നടത്തിയത്.

കോൺക്രീറ്റ് കൊണ്ടായിരുന്നു അറ്റകുറ്റപ്പണി. എന്നാൽ മഴ ശക്തിയായി പെയ്തതിനെ തുടർന്ന് ഇവ ഒലിച്ചു പോയി. ഇതോടെ വീണ്ടും ജനരോഷം ഉയർന്നു. ഇന്നാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഇവിടെ എത്തിയത്. അദ്ദേഹം എത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് ഈ റോഡ് വീണ്ടും പൊതുമരാമത്ത് വകുപ്പ് ഉദ്യോ​ഗസ്ഥർ പണി നടത്തിയിരിക്കുന്നത്. കുഴി കാണാത്ത രീതിയിൽ കോൺക്രീറ്റ് ഒഴിച്ചു കൊടുക്കുകയായിരുന്നു. ഇത് മന്ത്രിയുടെ ശ്രദ്ധയിൽ പെട്ടു. അതിന് കൃത്യമായ മറുപടിയും അദ്ദേഹം നൽകി.

‘റോഡിലെ കുഴികൾ അടക്കേണ്ടത് മന്ത്രിക്ക് സഞ്ചരിക്കാൻ വേണ്ടിയിട്ടല്ല. ജനങ്ങൾക്ക് സഞ്ചരിക്കാൻ വേണ്ടിയിട്ടാണ്. എല്ലാ ദിവസവും ഈ റോഡുകളിലൂടെ മന്ത്രി വന്ന് നോക്കി പോകുകയല്ലല്ലോ? ജനങ്ങൾക്ക് സ‍ഞ്ചാരയോ​ഗ്യമാക്കി റോഡുകൾ മാറ്റുക എന്നുളളതാണ് പ്രധാനം.’ ജനങ്ങൾക്കാണ് നല്ല റോഡ് വേണ്ടതെന്ന കർശന നിർദ്ദേശമാണ് മന്ത്രി ഉദ്യോ​ഗസ്ഥർക്ക് നൽകിയത്.

Top