2400 അടിയിലെത്തുന്നതിന് മുമ്പ് ഇടുക്കി ഡാം തുറന്നേക്കുമെന്ന് മന്ത്രി എംഎം മണി

തൊടുപുഴ: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2,400 അടിയിലെത്തും മുന്‍പേ ഷട്ടറുകള്‍ തുറക്കുമെന്ന് വൈദ്യുതിമന്ത്രി എം.എം. മണി. ജലനിരപ്പ് 2,400 അടിയിലെത്താന്‍ കാത്തിരിക്കില്ലെന്നും ഇക്കാര്യത്തില്‍ വേണ്ട നടപടികളെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

വൈദ്യുതി ഉത്പാദത്തിന് വേണ്ടി വെള്ളം പിടിച്ചുവെയ്ക്കില്ല. ഇനിയും മഴപെയ്യാനും വെള്ളം ലഭിക്കാനും സാധ്യതയുണ്ട്. ഡാം രാത്രിയില്‍ തുറക്കാതെ ശ്രദ്ധിക്കുമെന്നും എംഎം മണി പറഞ്ഞു. വേണ്ടി വന്നാല്‍ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കനത്ത മഴ തുടര്‍ന്നാല്‍ ഇടുക്കിക്കു പുറമേ ശബരിഗിരി, ഇടമലയാര്‍ ജലവൈദ്യുത നിലയങ്ങളുടെ സംഭരണികളും വൈകാതെ തുറന്നുവിടുമെന്നാണ് സൂചന. ഇടുക്കി ഡാം തുറന്നുവിട്ടാല്‍ അതൊരു അപൂര്‍വതകൂടിയാണ്. 26 വര്‍ഷത്തിനു ശേഷമാണ് ഇടുക്കി ഡാം തുറക്കുക. മുന്‍പ് 1981, 1992 വര്‍ഷങ്ങളില്‍ തുറന്നിരുന്നു.

അതേസമയം നീരൊഴുക്ക് കുറഞ്ഞാല്‍ അണക്കെട്ട് തുറക്കുന്നത് പരമാവധി ഒഴിവാക്കുമെന്നും മുല്ലപ്പെരിയാറിന്റെ ജലനിരപ്പ് 142 അടി എത്തുന്നതിന് മുന്‍പ് ഡാമിന്റെ ഷട്ടറുകള്‍ തുറക്കേണ്ടിവരുമെന്നും കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞിരുന്നു.

Top