‘വടക്കു നിന്നെല്ലാം വരുന്ന പല ആളുകളുണ്ട്, അവര്‍ എന്തേലും ഒണ്ടാക്കിവെച്ചിട്ട് പോകും, നമ്മള്‍ പാരയും പിടിക്കും’

ഇടുക്കി : ഉത്തരേന്ത്യയില്‍ നിന്നുള്ള ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി എം എം മണി. വടക്കേ ഇന്ത്യയില്‍ നിന്ന് വരുന്ന ചില ഉദ്യോഗസ്ഥര്‍ ജില്ലയിലെ ഭൂമിപ്രശ്‌നങ്ങളില്‍ പാരവെച്ചെന്ന് മന്ത്രി തുറന്നടിച്ചു.

മുന്‍ ജില്ലാ കളക്ടര്‍ കൗശികനെതിരേയായിരുന്നു മണിയുടെ ആദ്യത്തെ വിമര്‍ശനം. ‘വടക്കു നിന്നെല്ലാം വരുന്ന പല ആളുകളുമുണ്ട്. അവര്‍ എന്തേലും ഒണ്ടാക്കിവെച്ചിട്ട് പോകും. നമ്മള്‍ പാരയും പിടിക്കും. കൗശികന്‍ ഒപ്പിച്ച പണി കണ്ടോ. ഇവിടൊന്നും(പട്ടയം) കൊടുക്കാന്‍പാടില്ലെന്ന് പുള്ളി പറഞ്ഞു. നമ്മുടെ വായില്‍ മണ്ണിടുന്ന പണിയാ. രണ്ടാമത് മാങ്കുളം പ്രോജക്ട്. അവിടെ പത്തുനൂറ് വര്‍ഷമായി ജീവിക്കുന്ന ആളുകളാ. പട്ടയഭൂമിക്ക് നഷ്ടപരിഹാരം കൊടുത്താമതി, സര്‍ക്കാര്‍ഭൂമിക്ക് കൊടുെേക്കണ്ടന്ന് പറഞ്ഞു. ഇന്നേവരെ അവിടെ ഒന്നും നടന്നില്ല’.

മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന നിവേദിത പി ഹരനായിരുന്നു അടുത്ത വിമര്‍ശനം.

‘പുള്ളിക്കാരത്തി മുണ്ടക്കയംവഴി വന്ന് മൂന്നാര്‍, നേര്യമംഗലം ഇറങ്ങി പോയി. എന്നിട്ട് പീരുമേട്, ഉടുമ്പന്‍ചോല, ദേവികുളം താലൂക്കുകളില്‍ നിര്‍മാണം നിയന്ത്രിക്കണമെന്ന് ഒരു തീട്ടൂരമിറക്കി. ആ തീട്ടൂരവും വലിച്ചോണ്ട് നമ്മള്‍ ഇങ്ങനെ നടക്കുകയാ. ഇപ്പോഴത്തെ ജില്ലാ കളക്ടര്‍ ഈ പ്രശ്‌നങ്ങള്‍ക്ക് തീരുമാനമുണ്ടാക്കി നമ്മളെ ഒന്ന് സഹായിച്ചിട്ട് പോണമെന്നാണ് എനിക്ക് പറയാനുള്ളത്.

ചില ഉദ്യോഗസ്ഥര്‍ ഇലക്ഷന്‍ കമ്മിഷന്റെ ആളുകളായിട്ട് ഇവിടെ വന്നു. അവര്‍ക്ക് കുളിക്കാന്‍ മിനറല്‍ വാട്ടര്‍ വേണം. ഇവിടെയുള്ള ഐഎഎസുകാരാണെങ്കില്‍ നമ്മള്‍ കൈകാര്യംചെയ്തുവിടുമായിരുന്നുവെന്നും മന്ത്രി എം.എം.മണി വ്യക്തമാക്കി. കട്ടപ്പനയില്‍ മിനി സിവില്‍സ്റ്റേഷന്‍ ഉദ്ഘാടനച്ചടങ്ങില്‍, റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനെ വേദിയിലിരുത്തിയായിരുന്നു മന്ത്രി മണിയുടെ വിമര്‍ശനം.

Top