‘മാലിന്യമുക്തം നവകേരളം’പദ്ധതി വിജയമെന്ന് മന്ത്രി എം ബി രാജേഷ്

 

തിരുനനന്തപുരം: മാലിന്യമുക്തം നവകേരളം’ പദ്ധതി ഫലം കാണുന്നുവെന്ന് തദ്ദേശ സ്വയം ഭരണ- എക്‌സൈസ് മന്ത്രി എംബി രാജേഷ്. മാലിന്യ ശേഖരണത്തിലും തരംതിരിച്ച് ശേഖരിക്കുന്നതിലുമുണ്ടായ വലിയ മുന്നേറ്റം, ഇതിന് തെളിവാണ്. ക്ലീന്‍ കേരളാ കമ്പനി വഴി മാലിന്യം നീക്കം ചെയ്യുന്നതിലുള്ള പുരോഗതിയെപ്പറ്റി സംസാരിക്കുകയായിരുന്നു മന്ത്രി.

പാഴ്വസ്തു ശേഖരണ രംഗത്ത് പ്രാദേശിക സര്‍ക്കാരുകളുടെ പിന്തുണാ സംവിധാനമായാണ് ക്ലീന്‍ കേരളാ കമ്പനി പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്തെ എണ്ണൂറിലധികം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ക്ലീന്‍ കേരളാ കമ്പനിയുടെ പിന്തുണ ലഭിക്കുന്നുണ്ട്. കൂടുതല്‍ ഫലപ്രദമാവും ശാസ്ത്രീയവുമായ ഇടപെടലുകള്‍ ക്ലീന്‍ കേരളാ കമ്പനി നടത്തും മന്ത്രി പറഞ്ഞു.

ക്ലീന്‍ കേരളാ കമ്പനി വഴി നീക്കം ചെയ്യുന്ന മാലിന്യത്തിന്റെ അളവില്‍ വന്‍ കുതിച്ചുചാട്ടമാണ് നിലവിലുള്ളത്. 2023 മെയ് മാസത്തില്‍ 5355.08 മെട്രിക് ടണ്‍ മാലിന്യമാണ് ക്ലീന്‍ കേരളാ കമ്പനി സംസ്ഥാനത്താകെ ശേഖരിച്ച് നീക്കം ചെയ്തത്. 2022 മെയ് മാസത്തില്‍ ഇത് 3728.74 മെട്രിക് ടണ്‍ മാത്രമായിരുന്നു. 43.61% വര്‍ധനയുണ്ടായി. ഇതില്‍ വേര്‍തിരിച്ച പ്ലാസ്റ്റിക് മാലിന്യം 620.59 ടണ്‍ മാത്രമായിരുന്നു. 2023 മെയില്‍ ഇത് 1014.04 ആയി വര്‍ധിച്ചു (63.39% വര്‍ധന). 2023 ഏപ്രില്‍ മാസത്തില്‍ ആകെ ശേഖരിച്ച മാലിന്യം 3174 ടണ്ണും ഇതില്‍ വേര്‍തിരിച്ച പ്ലാസ്റ്റിക് 958.32 ടണ്ണുമായിരുന്നു. മെയില്‍ 63.55 ലക്ഷം രൂപയും ഏപ്രിലില്‍ 57.02 ലക്ഷം രൂപയും ക്ലീന്‍ കേരളാ കമ്പനി ഹരിതകര്‍മ്മസേനാംഗങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്.ചില്ല്, തുണി, ഇ വേസ്റ്റ്, മരുന്ന് സ്ട്രിപ്പ്, ടയര്‍, ചെരുപ്പ്, ഹസാര്‍ഡസ് വേസ്റ്റ് ഉള്‍പ്പെടെ എല്ലാത്തരം മാലിന്യവും ഇപ്പോള്‍ ക്ലീന്‍ കേരളാ കമ്പനി ശേഖരിക്കുന്നുണ്ട്.

2021-22 വര്‍ഷത്തില്‍ ആകെ 7657 മെട്രിക് ടണ്‍ മാലിന്യമായിരുന്നു ക്ലീന്‍ കേരളാ കമ്പനി നീക്കം ചെയ്തത്. 2022-23 വര്‍ഷത്തില്‍ ഇത് നാലിരട്ടിയോളം (30218 മെട്രിക് ടണ്‍) വര്‍ധിപ്പിക്കാനായി. തരംതിരിച്ച പ്ലാസ്റ്റിക് ഈ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 8463 മെട്രിക് ടണ്ണായി വര്‍ധിച്ചു. ഇതുമൂലം ഹരിതകര്‍മ്മ സേനയ്ക്ക് ആറുകോടി രൂപയിലധികം പാഴ്വസ്തുക്കളുടെ വിലയായി കൈമാറാനായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഷ്രെഡഡ് പ്ലാസ്റ്റിക് 259.98 ടണ്‍ ഉല്‍പ്പാദിപ്പിക്കാനും ഇതില്‍ 55.92 ടണ്‍ വിവിധ ആവശ്യങ്ങള്‍ക്ക് വേണ്ടി കൈമാറാനും ക്ലീന്‍ കേരളാ കമ്പനിക്ക് കഴിഞ്ഞു.

മാലിന്യ നിക്ഷേപ കേന്ദ്രങ്ങളില്‍ കുന്നുകൂടിക്കിടന്ന (ലെഗസി വേസ്റ്റ്) 7610.53 ടണ്‍ മാലിന്യം നീക്കം ചെയ്തു. 1713.56 ടണ്‍ മള്‍ട്ടി ലെയര്‍ പ്ലാസ്റ്റിക്, 197.868 ടണ്‍ ഇ മാലിന്യം, 36.65 ടണ്‍ ഹസാര്‍ഡസ് വേസ്റ്റ്, 1053.67 ടണ്‍ ചില്ലുമാലിന്യം, 327.71 ടണ്‍ തുണി മാലിന്യം, ചെരുപ്പ്-ബാഗ്-തെര്‍മ്മോക്കോള്‍ വിഭാഗത്തിലെ 2037.59 ടണ്‍ മാലിന്യം, 7.77 ടണ്‍ മരുന്ന് സ്ട്രിപ്പ് എന്നിവയും നീക്കം ചെയ്യാനായി. ആകെ മാലിന്യ ശേഖരണത്തില്‍ എറണാകുളമായിരുന്നു മുന്നില്‍, 4735.96 ടണ്‍. പക്ഷെ തരംതിരിച്ച് മാലിന്യം ശേഖരിക്കുന്നതിലും അതുവഴി ഹരിതകര്‍മ്മ സേനയ്ക്കുള്ള വരുമാനത്തിലും ഒന്നാമതെത്തിയത് കണ്ണൂര്‍ ജില്ലയാണ്. കണ്ണൂരില്‍ 1186.12 ടണ്‍ തരംതിരിച്ച പ്ലാസ്റ്റികാണ് ശേഖരിച്ചത്, ഇതുവഴി 99.76 ലക്ഷം രൂപ ഹരിതകര്‍മ്മ സേനയ്ക്ക് ലഭിക്കുകയും ചെയ്തു. എറണാകുളം ജില്ലയില്‍ ഇത് 510.38 ടണ്ണും 28.32 ലക്ഷം രൂപയുമാണ്.

 

Top