ബജറ്റിലെ അവഗണനയില്‍ മുഖ്യമന്ത്രിയേയും ധനമന്ത്രിയേയും പ്രതിഷേധം അറിയിക്കും; ചിഞ്ചുറാണി

തിരുവനന്തപുരം: ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റിലെ അവഗണനയില്‍ പ്രതികരണവുമായി മന്ത്രി ജെ ചിഞ്ചുറാണി. ബജറ്റിലെ അവഗണനയില്‍ മുഖ്യമന്ത്രിയേയും ധനമന്ത്രിയേയും പ്രതിഷേധം അറിയിക്കുമെന്ന് മന്ത്രി പറഞ്ഞു. പ്രശ്‌നം പരിഹരിക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ തവണത്തേക്കാള്‍ 40 ശതമാനം വെട്ടിക്കുറച്ചുവെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ദില്ലി യാത്രയ്ക്ക് ശേഷമാകും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച നടത്തുക. സിപിഐ മന്ത്രിമാരോട് പ്രത്യേകം വിവേചനം കാണിച്ചുവെന്ന് കരുതുന്നില്ലെന്നും മന്ത്രി മാധ്യമങ്ങളോട് കൂട്ടിച്ചേര്‍ത്തു.

അതേസമയം, സംസ്ഥാന ബജറ്റിലെ അവഗണന സംബന്ധിച്ച് ധനമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ വ്യക്തമാക്കി. പരസ്യമായി പ്രതികരിക്കുന്നില്ല, ഭക്ഷ്യ വകുപ്പ് കടന്ന് പോകുന്നത് വലിയ പ്രതിസന്ധിയിലൂടെയാണ്. പ്രതിസന്ധിക്ക് അനുസൃതമായ പരിഗണന വേണം എന്നാണ് ആവശ്യം. ഇക്കാര്യം മന്ത്രി എന്ന നിലയില്‍ ചര്‍ച്ച നടത്തും. മുന്നണിക്ക് അകത്തും, മന്ത്രിസഭയിലുമെല്ലാം വിഷയം സംസാരിക്കും. അനുകൂല നടപടി ഉണ്ടാകുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്ത് അരിവില കൂടാനുള്ള സാഹചര്യം ഉണ്ടെന്നും ഭക്ഷ്യ മന്ത്രി പറഞ്ഞു. ഉത്സവ സീസണ്‍ ആണ്. ഉപഭോഗം കൂടും. നേരത്തെ ഒഎംഎസ് സ്‌കീമില്‍ അരി എടുത്തു സര്‍ക്കാര്‍ വിതരണം ചെയ്യാറുണ്ട്. എന്നാല്‍ ഇത്തവണ ഒഎംഎസ് സ്‌കീമില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് പങ്കെടുക്കാന്‍ അനുമതി നല്‍കിയിട്ടില്ല. ഇത് സ്വകാര്യ കച്ചവടക്കാര്‍ മുതലെടുക്കും. തീരുമാനം മാറ്റണം എന്നാവശ്യപ്പെട്ട് ഇന്ന് കേന്ദ്രമന്ത്രിമാരെ കാണുമെന്നും ജീ ആര്‍ അനില്‍ അറിയിച്ചു.

Top